തിരുവനന്തപുരം: ജനങ്ങൾക്ക് മോദി നൽകിയ ഗ്യാരന്റികളെല്ലാം പാഴായതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി വിഭജന രാഷ്ട്രീയം പുറത്തെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സി.എ.എ നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക വില, ഇന്ധനവില എന്നിവ കുറയ്ക്കുമെന്ന ഗ്യാരന്റി നടപ്പായില്ല. വിദേശത്തു നിന്ന് കള്ളപ്പണം തിരിച്ചെത്തിക്കുമെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും കർഷക വരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം പാഴായി. ഇന്ത്യയെന്ന മഹത്തായ ആശയം ഇല്ലാതാക്കാനാണ് സംഘപരിവാറിന്റെ ശ്രമം.
2019ൽ പൗരത്വഭേദഗതി നിയമം പാസാക്കിയെങ്കിലും പ്രക്ഷോഭങ്ങളെ തുടർന്ന് പിൻമാറേണ്ടി വന്നിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ നൂറുകണക്കിന് ഹർജികൾ വന്നപ്പോൾ നിയമം ഉടൻ നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കാനുള്ള തീരുമാനമാണ് നിയമത്തിലൂടെ നടപ്പാകുന്നത്.
അയോദ്ധ്യ പ്രതിഷ്ഠയിലൂടെ രാജ്യത്ത് വർഗീയ ധ്രുവീകരണം സാദ്ധ്യമാകാത്തതിനാൽ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും രണ്ടാക്കി വിഭജനത്തിന്റെ രാഷ്ട്രീയം നിയമത്തിലൂടെ പുറത്തെടുക്കുകയാണ്. കോൺഗ്രസ് അധികാരത്തിലിരുന്നാൽ ഇതുപോലെ ഒരു നിയമം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |