തിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെ ഏർപ്പെടുത്തിയ ടൂറിസ്റ്റ് ബസുകൾക്കുള്ള നിയന്ത്രങ്ങളിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്.
2022 ഒക്‌ടോബറിലാണ് വടക്കാഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർ മരിച്ചത്. പാലക്കാട് വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു. ഇതേത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോകുന്നതിന് ഏഴുദിവസം മുൻപ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കണമെന്നായിരുന്നു എംവിഡി ആദ്യം പുറപ്പെടുവിച്ച നിർദേശം. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് 30 ദിവസത്തിലൊരിക്കൽ ടൂറിസ്റ്റ് ബസുകൾ പരിശോധനയ്ക്ക് എത്തിച്ചാൽ മതിയാവും. ബസുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തുന്നത്.
കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ മാസത്തിൽ ഒരുതവണ എംവിഡി ഇൻസ്‌പെക്‌ടർമാർ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തും. ബസുകളിൽ അനധികൃത ലൈറ്റുകൾ, എയർ ഹോണുകൾ, തീവ്രത കൂടിയ ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കായി 31 നിർദേശങ്ങൾ എംവിഡി പുറപ്പെടുവിച്ചിട്ടുണ്ട്. വേഗപ്പൂട്ട് വേർപ്പെടുത്തി വാഹനമോടിക്കുക, ജിപിഎസ് പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്ദമുള്ള മ്യൂസിക് സിസ്റ്റം, പ്രത്യേക എഞ്ചിൻ ഘടിപ്പിച്ച എയർ കണ്ടീഷൻ എന്നിവയുള്ള വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എംവിഡി അറിയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |