ശിവഗിരി : ബുധനാഴ്ച സമാധി പ്രാപിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ മുതിർന്ന അംഗവും മുൻ ട്രസ്റ്റ് ബോർഡംഗവുമായിരുന്ന സ്വാമി മഹേശ്വരാനന്ദയുടെ സമാധിയിരുത്തൽ ചടങ്ങുകൾ നടന്നു.
ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം ഇന്നലെ രാവിലെ എട്ടരയോടെ ശിവഗിരിയിലെത്തിച്ച് അതിഥിമന്ദിര വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വച്ചു. മഠത്തിലെ സന്യസ്തസഹോദരരും ബ്രഹ്മചാരികളും അന്തേവാസികളും സമാധി പ്രാർത്ഥനയിൽ പങ്കെടുത്തു.
സ്വാമിയുടെ സമാധി വിവരമറിഞ്ഞ് പൂർവ്വാശ്രമ ബന്ധുക്കളും ഗുരുഭക്തരും ശിവഗിരിയിൽ എത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ്ബോർഡംഗങ്ങളായ സ്വാമി പരാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി തുടങ്ങിയവർ നേതൃത്വം നൽകി. സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ദേശികാനന്ദ യതി, സ്വാമി ഹംസതീർത്ഥ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ത്രിരത്നതീർത്ഥർ, സ്വാമി വിരജാനന്ദഗിരി, കാഞ്ചീപുരത്ത് നിന്ന് സ്വാമി പത്മാനന്ദ, തിരുവനന്തപുരം വിശ്വസംസ്കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, കാസർകോട് ബങ്കളം ശ്രീനാരായണ മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ, കൊറ്റനല്ലൂർ ശിവഗിരി ശ്രീബ്രഹ്മാനന്ദാലയം സെക്രട്ടറി സ്വാമി അംബികാനന്ദ, എറണാകുളം കാളീകുളങ്ങര ക്ഷേത്രം-മഠം സെക്രട്ടറി സ്വാമി അനപേക്ഷാനന്ദ, ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി അഭയാനന്ദ തുടങ്ങിയവരും പങ്കെടുത്തു. ശിവഗിരി മഠത്തിലെ പ്രാർത്ഥനയ്ക്കും പൊതുദർശനത്തിനും ശേഷം ഭൗതികശരീരം സന്യാസി ശ്രേഷ്ഠരുടെയും ഭക്തജനങ്ങളുടെയും അകമ്പടിയോടെ ശിവഗിരി സമാധിപ്പറമ്പിൽ എത്തിച്ചു. അവിടെ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ സമാധിയിരുത്തൽ ചടങ്ങ് നടന്നു.
23ന് ശിവഗിരിയിൽ മോക്ഷദീപം നടക്കും. തികഞ്ഞ ആദരവോടെ സ്വാമി മഹേശ്വരാനന്ദയ്ക്ക് ശുശ്രൂഷയും പരിപാലനവും നൽകിയ ശിവഗിരി മെഡിക്കൽ മിഷനിലെയും ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെയും ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കും ശിവഗിരി മഠം നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |