തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലൻസ് പ്രത്യേക വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കി.
ദുരന്ത നിവാരണനിയമത്തിന്റെ മറവിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണൽ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജി നിയമപരമായി നിലനിൽക്കുന്നതല്ല. പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ പരാതിയിലില്ല. അഴിമതി നിരോധനനിയമത്തിലെ ഒരു വകുപ്പു പോലും നിലനിൽക്കാൻ പ്രാപ്തമായ തെളിവ് ഹർജിയിൽ ഉന്നയിച്ചിട്ടില്ല. സമാനസ്വഭാവമുള്ള പരാതി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഹർജിയിൽ വിശദമായ വാദം 27 ന് കേൾക്കും.
മുഖ്യമന്ത്രിയും മകളും കൂടാകെ സി.എം.ആർ.എൽ ഉടമ എസ്.എൻ.ശശിധരൻ കർത്ത, സി.എം.ആർ.എൽ, കെ.എം.എം.എൽ, ഇന്ത്യൻ റെയർ എർത്ത്സ്, എക്‌സാലോജിക് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
തൃക്കുന്നപുഴയിലും ആറാട്ടു പുഴയിലും ധാതുമണൽ ഖനനത്തിനായി സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂനിമയ ചട്ട പ്രകാരം ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കർത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സി.എം.ആർ. എല്ലുമായി കരാറിൽ ഏർപ്പെടുന്നതെന്നും ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ നിർദ്ദേശിച്ചെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
2018ലെ വെളളപ്പൊക്കത്തിന്റെ മറവിൽ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ തോട്ടപ്പളളി സ്പിൽ വേയുടെ അഴിമുഖത്ത് നിന്ന് 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇൽമനൈറ്റും, 85,000 ടൺ റൂട്ടൈലും ഖനനം ചെയ്തു. സർക്കാർ അധീനതയിലുളള കെ.എം.എം.എല്ലിനാണ് ഖനനാനുമതിയെങ്കിലും കെ.എം.എം. എല്ലിൽ നിന്ന് ക്യൂബിക്കിന് 464 രൂപ നിരക്കിൽ സി.എം.ആർ.എൽ ഇവ സംഭരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |