ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മുൻകൂർ ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 15,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. രാവിലെ പത്തുമണിയോടെ കേജ്‌രിവാൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അറസ്റ്റിലേയ്ക്ക് കടന്നാൽ പ്രതിഷേധത്തിലേയ്ക്ക് കടക്കാനുള്ള നീക്കത്തിലായിരുന്നു ആം ആദ്‌മി പാർട്ടി. കോടതി പരിസരത്ത് വൻ സുരക്ഷയും ഒരുക്കിയിരുന്നു.
സമൻസുകളോട് സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ ഹർജിയിൽ കേജ്‌രിവാൾ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ കേജ്‌രിവാൾ നൽകിയ അപ്പീൽ ഇന്നലെ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. ഹാജരാകുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കണമെന്നും നിർദ്ദേശിച്ചു. ഇ.ഡി കൈമാറിയ എട്ട് സമൻസുകളും ഡൽഹി മുഖ്യമന്ത്രി നിരസിച്ചിരുന്നു. ഇ.ഡിയുടെ സമൻസ് ലഭിച്ചാൽ ഹാജരാകണമെന്നത് കേജ്രിവാളിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും അത് നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
മദ്യനയത്തിലെ അഴിമതിക്കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും മുൻ എം.പിയുമായ കെ. കവിത കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം വസതിക്കുമുന്നിൽ മണിക്കൂറുകളോളം തുടർന്നെങ്കിലും രാത്രിയോടെ ഡൽഹിക്കുകൊണ്ടുപോയിരുന്നു. വൈകിട്ട് ആറോടെ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്. അവിടെ നിന്നെത്തിയ ഇ.ഡി, ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ പത്തംഗ സംഘം ഹൈദരാബാദ് ബഞ്ചാറാ ഹിൽസിലെ വസതിയിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |