കൊച്ചി: ദേശീയപാതയിൽ കമ്പനിപ്പടിയിൽ കഴിഞ്ഞ ദിവസം രാവിലെ പറന്നുകളിച്ച അഞ്ഞൂറു രൂപ നോട്ടുകളുടെ ഉടമയെ കണ്ടെത്തി. പക്ഷെ നഷ്ടപ്പെട്ട പണത്തിന്റെ നാലിൽ ഒരു ഭാഗം മാത്രമാണ് കളമശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫിന് (60) തിരികെ കിട്ടിയത്. കഴിഞ്ഞ ദിവസം രാവിലെ സോഷ്യൽ മീഡിയിലൂടെയാണ് കമ്പനിപ്പടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നുകളിച്ച വിവരം അഷറഫ് അറിഞ്ഞത്. ഉടൻ കമ്പനിപ്പടിയിലെത്തി തിരക്കിയപ്പോൾ ഇവിടത്തെ സി.ഐ.ടി.യു അംഗമായ ചുമട്ടുതൊളിലാളി നൗഷാദിന് 6,500 രൂപ ലഭിച്ചതറിഞ്ഞു. അദ്ദേഹം ഉടൻ പണം കൈമാറി. സമീപത്തെ ലോട്ടറി വില്പനക്കാരൻ തായിക്കാട്ടുകര സ്വദേശി അലിക്ക് കിട്ടിയ 4,500 രൂപ ഇന്ന് നൽകാമെന്നും അറിയിച്ചു.
സംഭവം ഇങ്ങനെ
അഷറഫും സുഹൃത്ത് നെജീബും ചേർന്ന് തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ് കട നടത്തുന്നുണ്ട്. ആലുവ മാർക്കറ്റിൽ നിന്നുമാണ് ദിവസവും ഫ്രൂട്ട്സ് വാങ്ങുന്നത്. വ്യാഴാഴ്ച്ച രാവിലെ സാധനങ്ങളെല്ലാം വാങ്ങി ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു. പിന്നാലെ സ്കൂട്ടറിൽ അഷറഫും പോയി. തിരികെ പോകുമ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും 40,000 രൂപയുടെ അഞ്ഞൂറിന്റെ 80 നോട്ടുകൾ പുറത്തേക്ക് വീഴുകയായിരുന്നു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് പണം വച്ചിരുന്നത്. അഷറഫ് കടയിലെത്തി ഓട്ടോറിക്ഷക്കാരന് വാടക നൽകാൻ നോക്കിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |