ആലപ്പുഴ: ജ്വലിച്ചുനിൽക്കുന്ന മീനത്തിൽ തൊണ്ട നനയ്ക്കാൻ തുള്ളിവെളളത്തിന് ജനം നെട്ടോട്ടമോടുമ്പോൾ വാട്ടർ അതോറിട്ടിയിലെ എക്സിക്യുട്ടീവ് എൻജിനിയർമാർ ബംഗളുരുവിൽ പരിശീലത്തിൽ. ജില്ലയിലെ അരഡസനോളം എക്സിക്യുട്ടീവ് എൻജിനിയർമാരാണ് ഒരാഴ്ചത്തെ പരിശീലനത്തിന് ബംഗളുരുവിലേക്ക് വണ്ടി കയറിയത്. അസി.എക്സിക്യുട്ടീവ് എൻജിനിയർമാർ മുതൽ താഴെക്കുളളവർക്ക് ചുമതലകൾ വിഭജിച്ചുനൽകി ശേഷമാണ് ഇവർ സ്ഥലം വിട്ടത്.
ആലപ്പുഴയിൽ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴാണ് പരിഹാരം കാണേണ്ട ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തിന് പുറത്തേക്ക് പറഞ്ഞയച്ചിരിക്കുന്നത്.
1. വേനൽ കടുത്തതോടെ ജലത്തിന്റെ ഉപഭോഗം കഴിഞ്ഞ മാസത്തേക്കാൾ ദിവസേന രണ്ട് മുതൽ മൂന്ന് ലക്ഷം ലിറ്റർ വരെ നഗരത്തിൽ വർദ്ധിച്ചിട്ടുണ്ട്. ഒരാൾ 135 ലിറ്റർ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് വാട്ടർ അതോറിട്ടിയുടെ കണക്കെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിയാണ് ഉപഭോഗം.
2. നാടാകെ ഉത്സവങ്ങളുടെയും വിവാഹങ്ങൾ പോലുള്ള ചടങ്ങുകളുടെയും നിർമ്മാണങ്ങളുടെയും സീസണായതോടെ ജലത്തിന്റെ ഉപയോഗം അനിയന്ത്രിതമായി. നഗരത്തിലെ അരഡസനോളം കുഴൽകിണറുകൾ തകരാറിലായതും പല പദ്ധതികളുടെ കമ്മിഷനിംഗ് വൈകുന്നതും തിരിച്ചടിയായി.
3.വേനൽ മഴ ലഭിക്കാത്തതും തുടർന്നുള്ള ഉപഭോഗം കൂടി കണക്കാക്കുമ്പോൾ കാര്യത്തിൽ എവിടെ എത്തുമെന്ന് ആർക്കും നിശ്ചയമില്ല. ആലപ്പുഴ നഗരത്തിലുൾപ്പെടെ 90,000ത്തിലധികം ഗുണഭോക്താക്കൾക്കായി കടപ്രയിൽ നിന്ന് പ്രതിദിനം 40 എം.എൽ.ഡി വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്.
4. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടലിനെ തുടർന്ന് പമ്പിംഗും കുടിവെളള വിതരണവും താറുമാറായ അരൂർ, വയലാർ മേഖലയിൽ തകരാർ പരിഹരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളമില്ലാത്ത സ്ഥിതിയാണ്. തീര ദേശമായതിനാൽ മറ്റ് ആശ്രയവുമില്ല.
കിണറുകളും കുളങ്ങളും വറ്രി വരണ്ടു
തീരപ്രദേശമായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിൽ കുടിവെള്ള പ്രശ്നം പരിഹാരമില്ലാതെ തുടരുന്നത്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുണ്ടായ പൈപ്പ് തകരാർ ചേപ്പാട്, വെട്ടിക്കുളങ്ങര ഭാഗത്ത് വെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയായ മാവേലിക്കരയിലെ പാലമേൽ, വളളികുന്നം പ്രദേശത്താണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ കിണറുകളും കുളങ്ങളും വറ്രി വരണ്ടു. വള്ളികുന്നത്ത് കുഴൽക്കിണർ ഇടിഞ്ഞുതാണതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയത്. ഇന്റർകണക്ഷൻ വഴിയും അല്ലാതെയും ആഴ്ചയിലൊരിക്കൽ പൈപ്പ് വെള്ളം പലയിടത്തും എത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. പഞ്ചായത്തുകൾ ടാങ്കറുകളിലെത്തിക്കുന്ന വെള്ളം ഇടവഴികളിലും മറ്റുമെത്താത്തതിനാൽ പാത്രങ്ങളിൽ ചുമക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |