തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് താത്കാലികമായി നിറുത്തി. തകരാർ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടതിനാലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. തകരാർ പൂർണമായി പരിഹരിച്ചതായി ഇവർ അറിയിച്ചശേഷം മാത്രമേ പുനരാരംഭിക്കൂ എന്നും വ്യക്തമാക്കി.
മസ്റ്ററിംഗ് സമയപരിധി മാർച്ച് 31നു പകരം മേയ് 31 വരെ നീട്ടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാരിന് കേരളം വീണ്ടും കത്തയച്ചു. എല്ലാവർക്കും മസ്റ്ററിംഗിന് സമയവും സൗകര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ മസ്റ്ററിംഗും റേഷൻ വിതരണവും തടസപ്പെട്ടതിനെക്കുറിച്ചു അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി അദ്ധ്യക്ഷയായി സമിതി രൂപീകരിച്ചു. ഡിജിറ്റൽ സർവകലാശാല അസി.പ്രൊഫസറും ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ ഡയറക്ടറുമായ ഡോ.അജിത് കുമാർ, ഐ.ടി മിഷനിലെ ഇന്നൊവേഷൻ ആൻഡ് റിസർച്ച് വിഭാഗം മേധാവി എസ്.സനോബ്, സി ഡാക്കിലെ സയന്റിസ്റ്ര് എസ്.രാജശ്രീ എന്നിവരാണ് അംഗങ്ങൾ. എൻ.ഐ.സി, ബി.എസ്.എൻ.എൽ, ഭക്ഷ്യവകുപ്പ് എന്നിവ സമിതിയെ സഹായിക്കും.
നാളെ മുതൽ റേഷൻ
വിതരണം, ഇന്ന് അവധി
ഇന്ന് റേഷൻ കടകൾക്ക് അവധിയാണെന്നും നാളെ മുതൽ റേഷൻ വിതരണം സാധാരണ നിലയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിംഗിനായി റേഷൻ കടകൾക്ക് ഇന്നു പ്രവൃത്തിദിനമായി നേരത്തെ നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ച അപേക്ഷകളിൽ അർഹരായ 19,384 പേർക്ക് പിങ്ക് റേഷൻ കാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |