ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേരത്തേ നടത്തി ഭരണത്തുടർച്ച ഉറപ്പാക്കാൻ 2004ൽ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മനസിലുദിച്ച ആശയം അന്ന് തിരിച്ചടിച്ചു. നായിഡുവിനും ഉപദേശം കേട്ട ബി.ജെ.പിക്കും ഭരണത്തുടർച്ച കിട്ടിയില്ല. ഒക്‌ടോബറിലായിരുന്നു അതിനു മുമ്പ് പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. അത് നായിഡുവിന്റെ ഉപദേശ പ്രകാരം ഏപ്രിൽ - മേയിൽ നടത്തി ഭരണം നഷ്ടപ്പെട്ടതാണ് ചരിത്രം. പക്ഷേ അതിന് ശേഷം അഞ്ച് വർഷം കൂടുമ്പോൾ ഏപ്രിൽ - മേയിൽ പൊതു തിരഞ്ഞെടുപ്പ് സ്ഥിരമാവുകയും ചെയ്‌തു.
1998ൽ കാർഗിൽ യുദ്ധവിജയത്തിന്റെ ഊർജ്ജത്തിൽ അടൽ ബിഹാരി വാജ്‌പേയിയെ ജയിപ്പിച്ച പൊതുതിരഞ്ഞെടുപ്പ് ഒക്‌ടോബറിലായിരുന്നു. രാഷ്‌ട്രീയ അസ്ഥിരതകളാൽ സർക്കാരുകൾ വീണ് തുടർ തിരഞ്ഞെടുപ്പുകൾ നടന്ന 90കളിൽ വൻ ഭൂരിപക്ഷവുമായി സ്ഥിരതയുള്ള ഒരു സർക്കാർ അന്നാണ് വന്നത്. ബി.ജെ.പി നേതൃത്വത്തിൽ എൻ.ഡി.എ 304 സീറ്റ് നേടി.
ആ സർക്കാർ 2004 ഒക്‌ടോബറിൽ അഞ്ചുവർഷം തികയ്‌ക്കാനൊരുങ്ങുമ്പോഴാണ് അന്ന് എൻ.ഡി.എയിൽ ആയിരുന്ന ചന്ദ്രബാബു നായിഡു പുതിയ ആശയവുമായി ബി.ജെ.പി നേതൃത്വത്തെ സമീപിക്കുന്നത്. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയം നല്ല സൂചനയാണെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ - മേയിൽ നേരത്തെ നടത്തിയാൽ ഗുണം ചെയ്യുമെന്നും അദ്ദേഹം ഉപദേശിച്ചു. ആന്ധ്രയിൽ ടി.ഡി.പി സർക്കാരിന് ഭരണവിരുദ്ധ വികാരം മറികടക്കാമെന്നും നായിഡു കരുതിയിരുന്നു.
നായിഡുവിന്റെ വാദത്തിൽ വിശ്വസിച്ചാണ് ഒക്‌ടോബറിൽ നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നേരത്തേയാക്കി 2004 ഏപ്രിൽ-മേയ് മാസത്തിലാക്കിയത്. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി വമ്പൻ പ്രചാരണം നടത്തിയ ബി.ജെ.പി പ്രതീക്ഷിച്ച തരംഗമുണ്ടായില്ല. 145 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്വത്തിൽ യു.പി.എ സർക്കാർ ഭരണത്തിലേറിയത് ചരിത്രം. ആന്ധ്രയിൽ ടി.ഡി.പിക്കും ഭരണം നഷ്‌ടമായി.
2004 ന് ശേഷം 2009, 2014, 2019 വർഷങ്ങളിൽ വന്ന സർക്കാരുകൾ അഞ്ചുവർഷം പൂർത്തിയാക്കിയതിനാൽ പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ പതിവാകുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |