കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കൊല്ലം പോർട്ടിന് എമിഗ്രേഷൻ ചെക്ക് പോയിന്റിനായി ഇനി മൂന്ന് മാസത്തോളം കാത്തിരിക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുമെന്ന് ഇന്നലെ വരെ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേരള മാരിടൈം ബോർഡ് അധികൃതർ ഡയറക്ടർ ഒഫ് എമിഗ്രേഷനുമായും ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരം എമിഗ്രേഷൻ ജീവനക്കാർക്കുള്ള താമസം, യാത്ര അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സത്യവാങ്മൂലവും നൽകിയിരുന്നു. ഇതോടെ വൈകാതെ ഐ.സി.പി അനുവദിക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു.
ജൂൺ 4ന് വോട്ടെണ്ണൽ നടക്കുമെങ്കിലും എവിടെയെങ്കിലും റീ പോളിംഗ് വന്നാൽ പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി നീളും. അതുവരെ കൊല്ലം പോർട്ടിന് ഐ.സി.പിക്കായി കാത്തിരിക്കേണ്ടി വരും. ഇത്രയും കാലം കൊല്ലം പോർട്ടിൽ വിദേശ കപ്പലുകൾ എത്തിക്കാനുള്ള ശ്രമങ്ങളും പ്രതിസന്ധിയിൽ തുടരും.
ഒരു പതിറ്റാണ്ടായുള്ള ശ്രമം
കൊല്ലം പോർട്ടിൽ ഐ.സി.പി നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാത്തതാണ് ഇത്രയും കാലം നീളാൻ കാരണം. ഒരു വർഷത്തിനിടയിലാണ് കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കിയത്.
ക്രമീകരണങ്ങളിൽ അതൃപ്തി
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റിനായി സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങൾക്ക് പൂർണ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഐ.സി.പി അനുവദിക്കുന്നത് വൈകുന്നതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |