കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരനെയും സജീവ് ജോസഫ് എം.എൽ.എയെയും പര്യടനത്തിനിടെ യുഡിഎഫുകാർ വഴിതടഞ്ഞ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച രാത്രിയിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ വൈകിയാണ് പുറത്തെത്തിയത്. വളക്കൈ കൊയ്യത്ത് രാത്രിയിലാണ് സ്വന്തം പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തി വാഗ്ദാനം പാലിക്കാത്തതിലുള്ള രോഷം പ്രകടിപ്പിച്ചത്. പ്രദേശത്തെ റോഡ് ഗതാഗതയോഗ്യമാക്കാമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉറപ്പുനൽകിയിരുന്നെങ്കിലും ജയിച്ച ശേഷം തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രവർത്തകരുടെ പരാതി.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സുധാകരനും സജീവ് ജോസഫും രണ്ടു കാറുകളിലായെത്തിയത്. മുന്നിൽ പൈലറ്റ് വാഹനവുമുണ്ടായിരുന്നു.
സ്ഥാനാർത്ഥി വരുന്നുണ്ടെന്നറിഞ്ഞ് അമ്പതോളം കോൺഗ്രസ്, ലീഗ് പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടുകയായിരുന്നു. സ്ഥാനാർത്ഥിയും സംഘവുമെത്തിയതോടെ കാർ തടഞ്ഞ് ഇവർ പ്രതിഷേധിക്കുകയായിരുന്നു.പ്രാദേശിക നേതാക്കൾ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഏറെനേരം പ്രതിഷേധിച്ചു. പ്രാദേശിക നേതാക്കൾ ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.
അതേസമയം, എം.പി ഫണ്ട് വിനിയോഗത്തിൽ വീഴ്ചവരുത്തിയെന്ന് ആരോപണം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമെന്ന് കെ.സുധാകരൻ പറഞ്ഞു. 'ബി.ജെ.പിയുടെ ആലയിൽ തയ്യാറാക്കിയ നുണബോംബിന് സി.പി.എം വ്യാപക പ്രചാരണം നൽകുകയാണ്. പൊതുശത്രുവിനെതിരായ വ്യക്തിഹത്യയ്ക്കും വോട്ടുകച്ചവടത്തിനും സി.പി.എമ്മിനും ബി.ജെ.പിക്കും ഓരേ മനസാണ്. ബി.ജെ.പിക്ക് കേന്ദ്ര സർക്കാരിന്റെയും സി.പി.എമ്മിന് സംസ്ഥാന സർക്കാരിന്റെയും വികസന നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്തതിനാലാണ് ഇത്തരത്തിൽ നുണബോംബ് സൃഷ്ടിക്കുന്നത്. 20 കോടിക്ക് മുകളിലുള്ള പ്രെപ്പോസൽ 2019 മുതൽ 24 വരെയുള്ള കാലഘട്ടത്തിൽ തന്റെ ഓഫിസിൽ നിന്ന് സമർപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ എം.പിമാർക്ക് ആകെ ലഭിച്ചത് 17 കോടി രൂപയാണ്. ഇതിന് പുറമെ മുൻ എം.പി പി.കെ.ശ്രീമതി ചെലവഴിക്കാത്ത 1,44,77345 കോടി രൂപ 2023 ഡിസംബറിൽ തന്റെ ഫണ്ടിലേക്ക് ലയിച്ചു. ഇതോടെ 18.44 ലക്ഷം രൂപയാണ് തന്റെ മൊത്തം ഫണ്ട് വിനിയോഗം' സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |