അബുദാബി: ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതം ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ മാസത്തിൽ പ്രവാസികളടക്കമുള്ള നിവാസികൾക്കായി അനേകം ആനുകൂല്യങ്ങളാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പുണ്യമാസത്തിൽ ജോലിസമയം ഗണ്യമായി കുറച്ചിരിക്കുകയാണ് സർക്കാർ. സാധാരണയായുള്ള പ്രവർത്തി സമയത്തിൽ നിന്നും എല്ലാ തൊഴിലാളികൾക്കും രണ്ട് മണിക്കൂർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചര മണിക്കൂറിൽ കൂടുതൽ ജോലി സമയം ഉണ്ടാകരുതെന്ന് കർശന നിർദേശവുമുണ്ട്. എന്നാൽ റംസാൻ മാസത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നാൽ ഓവർ ടൈമിന് അർഹത ലഭിക്കുമോയെന്നാണ് പല തൊഴിലാളികളുടെയും ആശങ്ക.
റംസാൻ മാസത്തിൽ ഇളവ് നൽകിയിരിക്കുന്നതിനേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വന്നാൽ അധികസമയത്തെ വേതനത്തിന് അർഹനാണ്. തൊഴിൽ നിയമത്തിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും മൂന്ന് ആഴ്‌ചയിലെ തൊഴിൽ സമയം 144 മണിക്കൂറിൽ അധികമാകാൻ പാടില്ല. അധികമായി ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് അയാളുടെ അടിസ്ഥാന ശമ്പളത്തോടൊപ്പം വേതനത്തിന്റെ 25 ശതമാനം അധികമായി നൽകണം.
രാത്രി പത്തിനും പുലർച്ചെ നാലിനും ഇടയിലാണ് അധികമായി ജോലി ചെയ്യേണ്ടി വരുന്നതെങ്കിൽ അടിസ്ഥാന ശമ്പളത്തോടൊപ്പം വേതനത്തിന്റെ 50 ശതമാനം അധികമായി നൽകണം. എന്നാൽ ഷിഫ്റ്റ് ഡ്യൂട്ടിയുള്ളർക്ക് ഇത് ബാധകമായിരിക്കില്ല. കൂടാതെ വിശ്രമ ദിവസമാണ് ഒരു തൊഴിലാളിക്ക് ജോലി ചെയ്യേണ്ടി വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി നൽകുകയോ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അധിക വേതനം നൽകുയോ ചെയ്യണം. ജീവനക്കാരന് തുടർച്ചയായി രണ്ട് വിശ്രമ ദിവസങ്ങളിൽ കൂടുതൽ ജോലി നൽകാൻ പാടില്ല. അതേസമയം, മാനേജർ അല്ലെങ്കിൽ സൂപ്പർവൈസർ സ്ഥാനത്തുള്ള ജീവനക്കാരന് ഓവർടൈം വേതനത്തിന് അർഹതയുണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |