കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കർ എന്നയാളാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ബലാത്സംഗം ഉൾപ്പെടെ അൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
അനുവിനെ കൊലപ്പെടുത്തിയതിനുശേഷം ആഭരണങ്ങൾ വിൽക്കുന്നതിനായി മുജീബ് അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണങ്ങൾ വിൽക്കാനെത്തിയ ജ്വല്ലറിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. ഭർത്താവിനെയുംകൂട്ടി ആശുപത്രിയിലേയ്ക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ ലിഫ്റ്റ് നൽകി തോട്ടിൽ തള്ളിയിട്ട് മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരകൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
മാർച്ച് 11 തിങ്കളാഴ്‌ച പുലർച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും സമീപത്തെ വീട്ടിൽ നിന്ന് ഹെൽമറ്റും മോഷ്‌ടിച്ചാണ് മുജീബ് പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. വാളൂർ ഭാഗത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തായി ബൈക്ക് നിർത്തി നിൽക്കുമ്പോഴാണ് അനു ഫോൺ ചെയ്ത് ധൃതിയിൽ പോകുന്നത് കാണുന്നത്. അനു മറ്റാരെയോ കാത്തുനിൽക്കുകയാണെന്ന് ഫോൺ സംസാരത്തിൽ നിന്ന് പ്രതിക്ക് മനസിലായി. വാഹനമൊന്നും കിട്ടിയില്ലെന്ന് യുവതി പറഞ്ഞതും പ്രതി കേട്ടു. പിന്നാലെയാണ് ഇയാൾ ബൈക്കുമെടുത്ത് അനുവിന്റെ അരികിലെത്തുന്നത്.
മുളിയങ്ങീലേക്കാണെങ്കിൽ കയറിക്കോയെന്ന് മുജീബ് പറഞ്ഞപ്പോൾ മനു ആദ്യം മടിച്ചുനിന്നു. പിന്നീട് ബൈക്കിൽ കയറി. അനുവിനെ കാണാതായ ദിവസം ഒരു യുവാവിന്റെ ബൈക്കിന് പിന്നിൽ അകലം പാലിച്ചിരുന്നു അനു പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു.
അനുവുമായി വാളൂർ നടുക്കണ്ടി പാറയിലെ എച്ച് എഫ് സിക്ക് സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പ്രതി വണ്ടി നിർത്തി. ബൈക്കിൽ നിന്ന് യുവതിയും ഇറങ്ങിയതിന് പിന്നാലെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിച്ചു. ബലംപിടുത്തത്തിനിടയിൽ നിലത്തുവീണ അനുവിനെ തോട്ടിലേയ്ക്ക് ഇട്ട് വെള്ളത്തിലിട്ട് മുക്കി കൊല്ലുകയായിരുന്നു. ഏറെനേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയതിനുശേഷമാണ് ഇയാൾ ആഭരണങ്ങൾ കവർന്നത്.
മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോയെന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് ചുരിദാർ അഴിച്ചുനോക്കിയത്. അതുകൊണ്ടാണ് മൃതദേഹം നഗ്നയായി കാണപ്പെട്ടത്. തുടർന്ന് പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസ് പ്രതിയിലേയ്ക്ക് എത്തിച്ചേർന്നത്. മാരകായുധങ്ങളുമായി കറങ്ങിയ പ്രതിയെ ഏറെ പണിപെട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |