തിരുവനന്തപുരം; പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നവരുടെ യോഗ്യതകൾ സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നതിന് പി.എസ്.സി സെക്രട്ടറിയോട് വിവരാവകാശ കമ്മിഷൻ വിശദീകരണം തേടി . പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ഡോ.സന്ധ്യ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും വിവരം നിഷേധിച്ചതിനാൽ പി.എസ്.സി ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടി എടുക്കുന്നതിന്റെ മുന്നോടിയായാണ് ഷോക്കോസ് നോട്ടീസ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കോമേഴ്സ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് മൂല്യനിർണയം നടത്തേണ്ട അദ്ധ്യാപകർക്ക് പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ എന്തൊക്കെയാണെന്നും അനുബന്ധമായി ഏഴു ചോദ്യങ്ങളുമാണ് ചോദിച്ചത്. ആവശ്യപ്പെട്ടിരിക്കുന്നത് വ്യക്തിപരമായ വിവരങ്ങളാണെന്നും നൽകാൻ കഴിയില്ലെന്നും മറുപടി ലഭിച്ചു. പി.എസ്.സി ജോയിന്റ് സെക്രട്ടറിക്ക് അപ്പീൽ നല്കിയെങ്കിലും വിവരം കിട്ടിയില്ല. തുടർന്നാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അല്ലാത്തതിനാൽ സെക്ഷൻ 8(1) പ്രകാരം നിഷേധിക്കാൻ കഴിയില്ലെന്നും പൊതുമാനദണ്ഡങ്ങളായതിനാൽ സെക്ഷൻ 4 (1, 2, 3, 4)എന്നിവ പ്രകാരം പി.എസ്.സി നേരത്തേതന്നെ ഈ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവിൽ പറഞ്ഞു.
വിവരങ്ങൾ ഏപ്രിൽ നാലിനകം അപേക്ഷകയ്ക്ക് സൗജന്യമായി ലഭ്യമാക്കണം.പരാതിക്കാരി ആവശ്യപ്പെട്ടതും സമാനമായ പൊതുവിവരങ്ങളും ഏപ്രിൽ 12 നകം സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കമ്മിഷണർ ഉത്തരവിട്ടു.
ഇക്കാര്യം മറച്ചു വയ്ക്കുന്നതിലൂടെ യോഗ്യരായവർക്ക് പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷിക്കുന്നതിനും മൂല്യനിർണയം നടത്തുന്നവർ യോഗ്യരാണെന്ന് ഉദ്യോഗാർത്ഥികൾക്ക് ബോദ്ധ്യപ്പെടാനുമുള്ള അവകാശവും പി.എസ്.സി നിഷേധിച്ചു. സുപ്രീം കോടതി,കൊൽക്കത്ത ഹൈക്കോടതി എന്നിവയുടെ ഉത്തരവുകൾ ആർ.ടി.ഐ കമ്മിഷൻ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ നിർദ്ദേശം പി.എസ്.സി ലംഘിച്ചുവെന്ന് കണ്ടെത്തി. സെക്രട്ടറിയുടെ വിശദീകരണവും ഇൻഫർമേഷൻ ഓഫീസറുടെ ഷോക്കോസിനുള്ള മറുപടിയും ഈ മാസം 30 നകം സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |