തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷാവിഷയമായി കണക്കാക്കി പ്രത്യേക അദ്ധ്യാപകരെ നാലാഴ്‌ചയ്‌ക്കകം നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇംഗ്ലീഷ് തസ്തികനിർണയം ഊർജിതമാക്കി വിദ്യാഭ്യാസവകുപ്പ്.
കോർ വിഷയങ്ങളിൽ നിന്ന് മാറ്റി ഇംഗ്ലീഷിനെ ഭാഷയായി കണക്കാക്കി തസ്തിക നിർണയിക്കണമെന്ന് 2021 ഓഗസ്റ്റ് 10നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ ഇതു നടപ്പാക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു. തുടർന്നാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വീണ്ടും കോടതി ഉത്തരവുണ്ടായത്.
ഒക്ടോബർ വരെ സർക്കാർ സമയം ചോദിച്ചിരുന്നു. വീണ്ടും വൈകിപ്പിച്ചാൽ കോടതിയലക്ഷ്യമാകുമെന്നതിനാൽ 639 തസ്തികകളിൽ താത്കാലിക നിയമനത്തിന് മന്ത്രിസഭ തീരുമാനിച്ചു. സ്ഥിരനിയമനത്തിന് ഉദ്യോഗാർത്ഥികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂൾ ഏകീകരണം നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തസ്തിക ക്രമീകരിക്കേണ്ടതിനാലാണ് താത്കാലിക നിയമനമെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇംഗ്ലീഷ് അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ സ്ഥിരം തസ്തിക വേണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. വീണ്ടും നാലാഴ്ച കൂടി അനുവദിച്ചാണ് 14ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇനി സമയം നീട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |