ജയ്‌പൂർ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ഗോപേഷ് ശർമയാണ് (37)പിടിയിലായത്. അൽവാറിലെ ആദർശ് നഗറിലുളള ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലുളള പണവും വെളളിയാഭരണങ്ങളും വിലപിടിപ്പുളള കുടകളും തന്ത്രപരമായി കൈക്കലാക്കി യുവാവ് കടന്നുകളയുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. യുവാവ് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് നിൽക്കുന്ന യുവാവ് ചുറ്റുപാടും ആരുമില്ലെന്ന് നിരീക്ഷിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് കാണിക്ക വഞ്ചിയിൽ കൈയിട്ട് പണമെടുക്കുന്നത് കാണാം. പണം പോക്കറ്റിലേക്ക് മാറ്റിയതിന് പിന്നാലെ ക്ഷേത്രത്തിലുണ്ടായിരുന്ന വെളളിയാഭരണങ്ങളും കുടകളും എടുത്ത് പുറത്തേക്ക് പോകുന്നതും കാണാം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ ഗോപേഷ് കുറ്റം സമ്മതിച്ചതായി അൽവാർ പൊലീസ് അറിയിച്ചു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കൂടുതൽ മോഷണം നടത്താറുളളതെന്നും പൊലീസ് പറഞ്ഞു.
അടുത്തിടെ അൽവാറിലെ ഫ്രണ്ട്സ് കോളനിയിലുളള ഒരു ക്ഷേത്രത്തിലും സമാന രീതിയിലും മോഷണം നടന്നു. പ്രാർത്ഥിക്കാനായി ക്ഷേത്രത്തിൽ എത്തിയ യുവാവ് വിലപ്പിടിപ്പുളള സാധനങ്ങൾ തന്ത്രപരമായി കവർന്ന് കടന്നുകളയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |