കൊല്ലം: കൈത്താങ്ങ് ആവശ്യമായി വരുന്നവർക്ക് 'കെ ഫോർ കെയർ' സാന്ത്വന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടത്തിൽ വയോജന - ശിശു - രോഗി പരിചരണം, പ്രസവശുശ്രൂഷ, ഭിന്നശേഷി പരിപാലനം എന്നിവയാണ് ലഭ്യമാക്കുക. ജില്ലയിൽ അടുത്തമാസം പദ്ധതി പ്രാവർത്തികമായേക്കും.
18 മുതൽ 40 വയസ് വരെയുള്ളവരെയാണ് ടീമിൽ അംഗങ്ങളാക്കാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ജില്ലയിൽ 40 വയസിന് മുകളിലുള്ളവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ടോപ്പും കറുത്ത പാന്റ്‌സുമായിരിക്കും യൂണിഫോം.
2019ൽ കുടുംബശ്രീ വയോജന പരിചരണത്തിന് ആരംഭിച്ച ഹർഷം പദ്ധതിക്ക് ബദലായാണ് കെ ഫോർ കെയർ. ഹർഷം പദ്ധതിയിൽ പരിശീലനം നേടിയവരെയും കെ ഫോർ കെയറിലേക്ക് പരിഗണിക്കും. മക്കൾ വിദേശത്തായതിനാൽ നോക്കാനാരുമില്ലാതെ കഴിയുന്ന ഒരുപാട് രക്ഷിതാക്കൾ ജില്ലയിലുണ്ട്. കെ ഫോർ കെയർ പദ്ധതി ഇവർക്കൊരു ആശ്വാസമാകും.
ശരീരഭാഗവും പ്രവർത്തനങ്ങളും, ആരോഗ്യകരമായ ജീവിതവും വ്യക്തിശുചിത്വവും, രോഗിയുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണവും പ്രതിരോധവും, നേത്ര സംരക്ഷണം, മുറിവുകൾ എങ്ങനെ പരിചരിക്കണം, കത്തീഡ്രൽ കെയർ, ഫിസിയോ തെറാപ്പി, ഇൻസുലിൻ ഇൻജക്ഷൻ നൽകുന്ന വിധം, പേഷ്യന്റ് ട്രാൻസ്‌ഫറിംഗ്, സ്വയം പ്രതിരോധ മാർഗങ്ങൾ തുടങ്ങി 31 വിഷയങ്ങളിലാണ് കെ ഫോർ കെയർ എക്‌സിക്യുട്ടീവുകൾക്ക് പരിശീലനം നൽകുന്നത്.
ആദ്യഘട്ടത്തിൽ 57 പേർ
സന്നദ്ധരായെത്തിയത് 150 പേർ
ഉൾപ്പെടുത്തിയത് 137 പേരെ
തിരഞ്ഞെടുത്തത് 57 പേരെ
ഇവർക്കുള്ള പരിശീലനം ഉടൻ
കൂടുതൽ ആവശ്യക്കാർ വന്നാൽ കൂടുതൽ ബാച്ചുകൾ
ഒരു ബാച്ചിൽ 39 പേരുണ്ടാവും
വേതനത്തിൽ തീരുമാനമായില്ല
സേവനത്തിനുള്ള അംഗങ്ങളുടെ വിവരങ്ങൾ കുടുംബശ്രീയുടെ ആസ്ഥാനത്തും ജില്ലാ ആസ്ഥാനത്തും സൂക്ഷിക്കും. സേവനം നൽകുന്നവർക്കുള്ള വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണ്.
കെ ഫോർ കെയർ അംഗങ്ങളുടെ സേവനം ലഭ്യമാക്കാൻ കുടുംബശ്രീയുടെ വെബ്‌സൈറ്റിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ വിഷുവിന് മുമ്പ് പദ്ധതി ആരംഭിക്കും.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |