ആലുവ: സ്കൂട്ടറിൽ പോകവെ റോഡിൽ വീണ് നഷ്ടപ്പെട്ട 500 രൂപയുടെ നോട്ടുകളിൽ നാലിൽ മൂന്ന് ഭാഗവും ഉടമയ്ക്ക് തിരികെ കിട്ടിയത് മലയാള മനസിന്റെ സത്യസന്ധതയുടെ നേർസാക്ഷ്യമായി.
കഴിഞ്ഞ 14ന് രാവിലെ ആലുവ മാർക്കറ്റിൽ നിന്നും മടങ്ങുമ്പോഴാണ് തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ഫ്രൂട്ട്സ് കട നടത്തുന്ന അഷറഫിന്റെ പണം കമ്പനിപ്പടിയിൽ വച്ച് നഷ്ടമായത്. കടയിലെത്തിയ ശേഷമാണ് വിവരമറിയുന്നത്. തിരികെ മാർക്കറ്റിലെത്തി സി.സി ടി.വി ദൃശ്യങ്ങളെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ദേശീയപാതയിൽ 500ന്റെ നോട്ടുകൾ പാറിപ്പറന്ന വിവരം ഞായറാഴ്ച്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പണം നഷ്ടമായ സ്ഥലം അഷറഫിന് വ്യക്തമായത്.
തുടർന്ന് കമ്പനിപ്പടിയിൽ നടത്തിയ അന്വേഷണത്തിൽ 6,500 രൂപ ലഭിച്ച ചുമട്ടുതൊഴിലാളി അത് അപ്പോൾ തന്നെ മടക്കി നൽകി. ഒരു ലോട്ടറി കച്ചവടക്കാരനും മറ്റൊരാളും തങ്ങൾക്ക് ലഭിച്ച 4500 രൂപ വീതം തൊട്ടടുത്ത ദിവസം അഷറഫിന് നൽകി. സംഭവം മാദ്ധ്യമ വാർത്തയായതോടെ പണം ലഭിച്ച അമ്പലമുകൾ റിഫൈനറി ജീവനക്കാരനായ ശ്രീനി തനിക്കുകിട്ടിയ 15,000 രൂപയാണ് ഇന്നലെ വീട്ടിലെത്തി കൈമാറിയത്. ഇതോടെ നഷ്‌പ്പെട്ടതുകയിൽ 30,500 രൂപയും തിരികെ ലഭിച്ചു.
ഇനി 9,500 രൂപ കൂടിയാണ് ലഭിക്കാനുള്ളത്. ഈ തുകയും ലഭിച്ചവർ തനിക്ക് നൽകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |