പെരുമ്പളം: വേനൽ കനത്തത്തോടെ തീരപ്രദേശങ്ങളിൽ എക്കലടിഞ്ഞ് വെള്ളം കുറയുന്നത് ബോട്ടുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. ജെട്ടികളുടെ പരിസരങ്ങളിൽ കായലിന്റെ ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഗതാഗതത്തിന് ബോട്ടുകളെ മാത്രം ആശ്രയിക്കുന്ന പെരുമ്പളം പ്രദേശവാസികൾക്ക് യാത്ര ദുരിതപൂർണമാകുന്നു.
വെള്ളക്കുറവുള്ള സമയങ്ങളിൽ അരയൻകാവ്, ന്യൂ സൗത്ത് ജെട്ടി എന്നിവിടങ്ങളിൽ ബോട്ട് അടുക്കാറില്ല. വരും ദിവസങ്ങളിൽ മറ്റ് ജെട്ടികളിലും വെള്ളമില്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ആശങ്ക. ജെട്ടിക്ക് സമീപം ഡ്രെഡ്ജിംഗ് നടത്തിയാൽ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നും ഇല്ല.
വെള്ളക്കുറവിനാൽ ഈയിടെ പെരുമ്പളം മാർക്കറ്റ് -പാണാവള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഫെറി ബോട്ടിൽ ഉടക്കി കായലിനടിയിലൂടെ പെരുമ്പളത്തേക്ക് വരുന്ന കേബിൾ പൊട്ടിയിരുന്നു. ഇതുമൂലം രണ്ടു ദിവസം പെരുമ്പളത്തെ നെറ്റ്‌വർക്കുകൾ നിശ്ചലമായി. പ്രദേശത്തെ എല്ലാ ട്രിപ്പുകളും ഏകദേശം 20 മിനിട്ടോളം വൈകി സർവീസ് നടത്തുന്നതിനാൽ ജീവനക്കാർക്ക് കൃത്യ സമയത്ത് ഓഫീസിലെത്താൻ കഴിയുന്നില്ല.
അപകട യാത്ര
പരിചയ സമ്പന്നരല്ലാത്ത ബോട്ട് ഡ്രൈവർമാർ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ബോട്ട് ജെട്ടികളിൽ ഇടിച്ചാണ് ബോട്ട് നിറുത്തുന്നതെന്ന് പരാതിയുയരുന്നുണ്ട്. കഴിഞ്ഞ ദിവസം പാണാവള്ളി-പൂത്തോട്ട റൂട്ടിലും പൂത്തോട്ടയിൽ നിന്ന് പാണാവള്ളിക്ക് പോയ ട്രിപ്പിൽ വാത്തിക്കാട് ജെട്ടിയിൽ വച്ചും ബോട്ട് ഇടിച്ചാണ് നിറുത്തിയതെന്ന് പരാതിയുണ്ട്. കാളത്തോട്, വാത്തിക്കാട് ജെട്ടികളിൽ ബോട്ട് ഇടിച്ച് കോൺക്രീറ്റ് ഇളകിപ്പോയത് കാണാം. ജെട്ടിയിലിടിച്ച് നിറുത്തുന്നതിനാൽ യാത്രക്കാർ കായലിലേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ട്.
ഇതിനെ ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം പതിവാണ്.
സർക്കാർ ബോട്ടുകളിൽ വൈദഗ്ദ്ധ്യമില്ലാത്ത ലസ്കർമാർ ഡ്രൈവറായി അനധികൃത പരിശീലനം തേടുക പതിവാണ്. യൂണിഫോം ഏകീകരിച്ചതിനാൽ ഡ്രൈവറെയും ലസ്കറെയും തിരിച്ചറിയാൻ കഴിയുന്നില്ല.
ഷിബു തെക്കേ മുണ്ടയ്ക്കൽ
ദ്വീപ് നിവാസി
------------------------------------------
പെരുമ്പളം ന്യൂ സൗത്ത് ജെട്ടിയിൽ കായലിന്റെ ആഴക്കുറവിന് പരിഹാരമായി 20 മീറ്റർ ജെട്ടി പുറത്തേക്ക് നീട്ടുവാൻ നിവേദനം നൽകിയിട്ടുണ്ട്.
കെ.ആർ.സോമനാഥൻ
ബോട്ട് പാസഞ്ചേഴ്സ് അസോ.
പെരുമ്പളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |