തിരുവനന്തപുരം: കൗമാരത്തിലേക്ക് കടക്കും മുമ്പേ യാഥാസ്ഥിതികത്വത്തിന്റെ പൂണൂൽ പൊട്ടിച്ച് ചാരമാക്കുകയും പിൽക്കാലത്ത് നവോത്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്ത് സ്വയം ചരിത്രമായി മാറിയ ഇ.എം.എസ് വിടവാങ്ങിയിട്ട് ഇന്ന് 26 വർഷം.
ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്നതടക്കം വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും അദ്ദേഹം പ്രചാരം നൽകിയ മാനവികതയും സമഭാവനയുമാണ് ഇന്നും പകരം വയ്ക്കാനാവാത്ത നേതാവായി ഇ.എം.എസിനെ നിലനിറുത്തുന്നത്.മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്നപ്പോഴും സാഹിത്യത്തിലും ശാസ്ത്രത്തിലും കലാരംഗത്തുമുൾപ്പെടെ മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളിലും വലിയ അവഗാഹവും തന്റേതായ അഭിപ്രായങ്ങളും നിലനിറുത്താനായി എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. അതിസമ്പന്നതയിൽ പിറന്നിട്ടും കഷ്ടപ്പെടുന്നവന്റെ പക്ഷം നിൽക്കാനും വ്യവസ്ഥകളെ മാറ്റിമറിക്കാനും ഏറെ വിയർപ്പൊഴുക്കി, പാർട്ടി നൽകിയ വാടകവീട്ടിൽ , വെറും സാധാരണക്കാരനായി ഒടുങ്ങിയ പൊതുജീവിതം. വർത്തമാനകാല രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും തങ്ങളുടെ നിലപാട് തറയുടെ മാറ്റുരയ്ക്കാൻ ഇ.എം.എസ് എന്ന വ്യക്തിത്വത്തോളം പറ്റിയ ഉരകല്ല് വേറെയുണ്ടാവില്ല. അതാണ് ആ മൂന്നക്ഷരത്തിന്റെ മഹത്വം.
ഇന്ന് സി.പി.എം നേതൃത്വത്തിൽ പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങുകളും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |