തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 835 കേസുകളിൽ ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളെല്ലാം പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് പൊലീസ് മേധാവിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും അനുമതി നൽകി. പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ തീരുമാനിച്ച കേസുകളിൽ ഇതിനായി കോടതികളിൽ അപേക്ഷ നൽകിയെന്ന് ഉറപ്പാക്കും.
പിൻവലിക്കാനുള്ള അപേക്ഷ ലഭിച്ച ശേഷിക്കുന്ന കേസുകളിൽ
ജാമ്യം ലഭിക്കാൻ അർഹതയുള്ളവയിലും ക്രിമിനൽ നടപടിചട്ടം 321 പ്രകാരം പിൻവലിക്കാൻ നടപടിയെടുക്കാം. ഇതേക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാർക്കും അസി.പബ്ലിക് പ്രോസിക്യൂട്ടർമാർക്കും നിർദ്ദേശം നൽകണമെന്നും ആഭ്യന്തര അഡി. ചീഫ്സെക്രട്ടറിക്കു വേണ്ടി ജോയിന്റ് സെക്രട്ടറി പി.എസ്. ബീന ഇറക്കിയ ഉത്തരവിൽ പറയുന്നു.
കോടതിയിലുള്ള 206 കേസുകളിൽ 84 എണ്ണം പിൻവലിക്കാൻ സമ്മതം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. തീരുമാനമെടുക്കേണ്ടത് കോടതികളാണ്. ഒരു കേസ് മാത്രമാണ് അന്വേഷണത്തിലുള്ളത്. അവസാനിപ്പിക്കാൻ സർക്കാരിന് അപേക്ഷ ലഭിക്കാത്തവയും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളൂ. അപേക്ഷ ലഭിച്ചാൽ സാദ്ധ്യമായവ പിൻവലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |