കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് അന്വേഷണം ഇഴയുന്നതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമർശിച്ച് ഹൈക്കോടതി. എന്താണ് ചെയ്യുന്നതെന്നും അന്വേഷണം നീളുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാധാരണക്കാരായ നിക്ഷേപകർ കഷ്ടപ്പാടിലാണ്. അവർക്ക് എന്ത് ഉത്തരം കൊടുക്കും? അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം.
ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പ്രതി അലി സാബ്രി നൽകിയ ഹർജിയാണ് പരിഗണിച്ചത്. അലിക്കെതിരെ ഇ.ഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
സമാനമായി 12 ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ഇ.ഡി. സത്യവാങ്മൂലം നൽകിയിരുന്നു. ഉപകഥകളുമായി വരികയല്ല വേണ്ടതെന്നും അന്വേഷണം കാര്യമാത്രപ്രസക്തമായി മുന്നോട്ടുപോവുകയാണുവേണ്ടതെന്നും കോടതി പറഞ്ഞു. ഹർജി ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.
കോടതി ഇടപെടൽ തടസമായെന്ന് ഇ.ഡി
ഇടയ്ക്കിടെയുള്ള കോടതി ഇടപെടലുകൾ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നതായി ഇ.ഡി ബോധിപ്പിച്ചു. സഹകരണ രജിസ്ട്രാറെ ചോദ്യം ചെയ്യുന്നതടക്കം കോടതികൾ സ്റ്റേ ചെയ്‌തെന്നും വ്യക്തമാക്കി.അന്വേഷണം നിർണായക ഘട്ടത്തിലാണ്. ലഭിച്ച മൊഴികളിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തം വ്യക്തമാണ് . അംഗത്വം നൽകിയതിലടക്കം ക്രമക്കേടുണ്ടായി. ബാങ്കിന്റെ കീഴിലെ സ്ഥാപനങ്ങളുടെ അക്കൗണ്ട് ബുക്കുകൾ ലഭ്യമല്ല. പകുതിയിലേറെ അന്വേഷണം പൂർത്തിയായി. മറ്റുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |