തൊടുപുഴ: പ്രവേശിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഉപജാപക വൃന്ദത്തെ ഉപയോഗിക്കാനാണ് തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പലയിടങ്ങളിലും ഇത് നടത്തുന്നുണ്ട്. കലാമണ്ഡലം ഗോപിയാശാന്റെ മകന്റെ പ്രസ്താവനയിലൂടെ ഇതാണ് മനസിലാക്കേണ്ടത്. എല്ലാ കാലത്തും പുരോഗമനപരമായ നിലപാട് സ്വീകരിച്ച പ്രതിഭയാണ് ഗോപിയാശാൻ.മുസ്ലിം വിരോധം സംബന്ധിച്ച ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭന്റെ പ്രസ്താവന ബി.ജെ.പിക്കുള്ള ഉപദേശമാണ്.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് രാഷ്ട്രീയ മത്സരം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നിലപാട് താനും വിശദീകരിച്ചതാണ്. ജയരാജനെതിരെ കൂടുതൽ തെളിവ് കൊണ്ടുവരുന്നെങ്കിൽ കൊണ്ടുവരട്ടേ. അതിന് മറുപടി പറയാൻ ജയരാജന് സാധിക്കും. ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല. ജയരാജൻ തന്നെ എല്ലാം വിശദീകരിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് കേരളത്തിലെ ഒരു മണ്ഡലത്തിലും നിർണായകമായ സ്വാധീന ശക്തിയോ ജയിക്കുന്ന ഒരവസ്ഥയോ ഇല്ല.
20 മണ്ഡലത്തിലും പരാജയപ്പെടും. പൗരത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ പ്രത്യേകിച്ച് ആരെയും ക്ഷണിക്കുകയല്ല, എല്ലാവരെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സഹകരിക്കാൻ തയ്യാറുള്ള എല്ലാ വിഭാഗങ്ങളെയും അണിനിരത്തി മുന്നോട്ടുപോകും.
കോൺഗ്രസിന്റെ ന്യായ് യാത്രയും ഇന്ത്യാ സഖ്യവും രണ്ടാണ്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുള്ള വലിയ ജനകീയ മുന്നേറ്റമാണ് ഉണ്ടാക്കേണ്ടത്. അതിന്റെ മുന്നിൽ ഇടതുപക്ഷം ഉണ്ടാകും. അതാണ് പാട്നയിൽ കണ്ടത്. കോൺഗ്രസിന്റെ പരിപാടിയിൽ ഇടതുപക്ഷം ചേരേണ്ട ആവശ്യമില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമദൂരം നിലപാട് എൽ.ഡി.എഫിന് അനുകൂലമാണ്. ഇടുക്കി മണ്ഡലത്തിൽ ഉറപ്പായും എൽ.ഡി.എഫ് വിജയിക്കും. എസ്. രാജേന്ദ്രന്റെ അംഗത്വം പുതുക്കി അദ്ദേഹത്തെ പാർട്ടിയുടെ നേതൃനിരയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |