കൽപ്പറ്റ: ഇന്ത്യ മുന്നണിയെ സി.പി.എം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. കൽപ്പറ്റയിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതിരുന്നത് ഇന്ത്യ മുന്നണിയിലെ സി.പി.എം മാത്രമാണ്. സി.പി.ഐ പങ്കെടുത്തിരുന്നു. ഇന്ത്യ മുന്നണിയിൽ ഉണ്ടെന്ന് പറയുന്ന സി.പി.എം മുന്നണിയെ തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുകയാണ്. രാഹുൽഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും.
പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇത് മോദിയെ സുഖിപ്പിക്കാനാണ്. കോൺഗ്രസിന്റെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. കേരളത്തിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും തീരുമാനമാണ്. നിലവിലെ വയനാട് മണ്ഡലത്തിന്റെ എം.പി എന്ന നിലയ്ക്ക് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം വീണ്ടുംഒറ്റുകാരായി: എം.എം ഹസൻ
ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറി നിന്ന സി.പി.എം മതേതര ജനാധിപത്യ മുന്നേറ്റത്തെ തളർത്താൻ ശ്രമിച്ചെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടുന്ന സി.പി.ഐ പോലും മുംബയിലെ റാലിക്ക് പ്രതിനിധിയെ അയച്ചപ്പോൾ സി.പി.എം ചരിത്രദൗത്യം ആവർത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന് സംരക്ഷിക്കാനാണ് സി.പി.എം ദേശീയ നേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉൾപ്പെടെയുള്ള കേസുകൾ എത്ര ഗൗരവതരമാണ് എന്നാണിത് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് പരാമർശിച്ചെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
ത്രിപുര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബീഹാർ, അസം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ലോക്സഭയിലേക്കും കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയിൽ ചേർന്നാണ് സി.പി.എം മത്സരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മത്സരിക്കരുതെന്ന് അവർ നിലപാടെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്- ഹസൻ പറഞ്ഞു.
കോൺഗ്രസ് പൈതൃകം മറന്നു: ബിനോയ് വിശ്വം
തൃശൂർ: 'ഇന്ത്യ" സഖ്യത്തിന്റെ പ്രതീക്ഷകളെ ആശങ്കയിലാക്കുന്ന ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ശക്തമായ മുന്നേറ്റം നടത്തേണ്ട കോൺഗ്രസ് വീട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ല. അതിനെതിരെയുള്ള പ്രതികരണമായാണ് രാഹുലിന്റെ ന്യായ് യാത്രയുടെ സമാപനത്തിൽ സി.പി.ഐ വിട്ടുനിന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ വയനാട്ടിൽ വന്നതുൾപ്പെടെ ദൂരക്കാഴ്ചയില്ലായ്മയുടെ തെളിവാണ്. പൈതൃകം മറന്നാണ് കോൺഗ്രസ് കേരളത്തിൽ പ്രവർത്തിക്കുന്നത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം വീണ്ടെടുത്ത് ഓരോ പൗരനും 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞ 'മോദി ഗാരന്റി" എസ്.ബി.ഐയിലൂടെ കള്ളപ്പണം വെളുപ്പിച്ച് ഇലക്ടറൽ ബോണ്ടായി ബി.ജെ.പി അക്കൗണ്ടിലെത്തിച്ചു. മോദി വെറും വാഗ്ദാന കച്ചവടക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.രാജൻ സി.പി.ഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |