തൃശൂർ: തൃശൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം ചർച്ചയായതിനെത്തുടർന്ന് പിൻവലിച്ചു. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറാണെന്ന് അറിയില്ലായിരുന്നെന്നും അറിഞ്ഞയുടൻ ഫോട്ടോ പിൻവലിച്ചെന്നും സുനിൽ കുമാർ പറഞ്ഞു.
പൂങ്കുന്നത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ടൊവിനോയ്‌ക്കൊപ്പം ഫോട്ടോ എടുത്തത്. ഫേസ്ബുക്കിൽ അത് പ്രചരിക്കുകയും ചെയ്തു. ഇതേതുടർന്നാണ് തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും ടൊവിനോ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്.വി.ഇ.ഇ.പി) അംബാസഡർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
സുനിൽകുമാറിനെ തടയണം: എൻ.ഡി.എ
തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസഡറായ നടൻ ടൊവിനോ തോമസിന്റെ പേരും ചിത്രവും ഉപയോഗിച്ച് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയണമെന്ന് എൻ.ഡി.എ. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ സുനിൽകുമാർ ലംഘിച്ചെന്ന് കാട്ടി ജില്ല കളക്ടർക്ക് എൻ.ഡി.എ ജില്ല കോ- ഓഡിനേറ്റർ അഡ്വ. രവികുമാർ ഉപ്പത്ത് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |