തിരുവനന്തപുരം:പത്ത് വർഷത്തിലേറെയായി ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലകളിൽ തൂപ്പുജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ വേതനം കൂട്ടണമെന്ന ആവശ്യം കോർപ്പറേഷൻ തള്ളി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കാനാവൂ എന്നാണ് കോർപ്പറേഷൻ ജനറൽ മാനേജർ സ്വീപ്പേഴ്സ് യൂണിയൻ ഭാരവാഹികളെ അറിയിച്ചിട്ടുള്ളത്.
സ്വീപ്പർമാരെ സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കാർ ഇതേവരെ മറുപടി നൽകിയിട്ടില്ല.കെ.എസ്.ബി.സി സ്വീപ്പേഴ്സ് യൂണിയൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബെവ്കോയുടെ 270 ഔട്ട്ലെറ്റുകളിലാണ് താത്കാലികാടിസ്ഥാനത്തിൽ ഇവർ ജോലി ചെയ്യുന്നത്.
മൂന്ന് മണിക്കൂറിന് 185 രൂപ
പതിനൊന്ന് വർഷം മുമ്പ് മണിക്കൂറിന് 10 രൂപ വേതനത്തിന് ജോലിക്ക് കയറിവരാണ് അധികവും. 2015ൽ ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ട് മൂന്ന് മണിക്കൂർ ജോലി സമയവും അതിനനുസരിച്ച് വേതന വർദ്ധനയും വരുത്തി. കഴിഞ്ഞ ഇടതു സർക്കാർ പഞ്ചായത്തുകളിലെ ഷോപ്പുകളിൽ മൂന്ന് മണിക്കൂറിന് 185 രൂപയും നഗരസഭകളിൽ 215 രൂപയുമായി വേതനം പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയും വൈകിട്ട് അഞ്ചു മുതൽ ആറുവരെയും ഒരു മണിക്കൂർ വീതം മൂന്ന് ഷ്ര്രിഫുകളായാണ് ജോലി. കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോഴാണ് സ്വീപ്പർമാരോട് ചിറ്റമ്മ നയം കാട്ടുന്നതെന്ന് ആരോപണമുയർന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |