കോൺഗ്രസ് ടിക്കറ്റിൽ മൈസൂരുവിൽ മത്സരിച്ചേക്കും
ബംഗളൂരു: കർണാടക മുൻമുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേക്കേറുന്നു. രണ്ടു തവണയായി പ്രതിനിധാനം ചെയ്യുന്ന ബംഗളൂരു നോർത്ത് വീണ്ടും നൽകാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്. കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലജെയ്ക്കാണ് ബി.ജി.പി ഇക്കുറി ബംഗളൂരു നോർത്ത് നൽകിയ്ത്.
വൊക്കലിഗ വിഭാഗത്തിലെ പ്രമുഖ നേതാവായ ഗൗഡയ്ക്ക് കോൺഗ്രസ് മൈസൂരു സീറ്റ് വാഗ്ദാനം ചെയ്തെന്നാണ് വിവരം. കർണാടക പി.സി.സി അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി.
ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ആദ്യം റെയിൽവേ മന്ത്രിയായിരുന്നു സദാനന്ദ ഗൗഡ. പിന്നീട് നിയമ വകുപ്പ് നൽകി. രണ്ടാം മോദി സർക്കാരിൽ 2019 മുതൽ 21 വരെ രാസവളം- രാസവസ്തു വകുപ്പ് മന്ത്രിയുമായി.
പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബി.ജെ.പിയിൽ നിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജനുവരിയിൽ ബി.ജെ.പിയിൽ തിരിച്ചെത്തി. ഷെട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെലഗാവിയിൽ മത്സരിക്കുമെന്നാണ് വിവരം.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയും ഭീഷണി ഉയർത്തി നിൽക്കെയാണ് ബി.ജെ.പിയെ ഞെട്ടിച്ച് ഗൗഡ വിട്ടുപോകാനൊരുങ്ങുന്നത്. ശിവമോഗയിൽ യെദിയൂരപ്പയുടെ മകൻ രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്രസ്ഥാനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്.
കർണാടകയിൽ പാർട്ടിയെ വളർത്തിയ ഗൗഡ
2006ൽ സദാനന്ദ ഗൗഡ ബി.ജെ.പി കർണാടക അദ്ധ്യക്ഷനായി. ഗൗഡയുടെ സംഘടനാ മികവിലാണ് 2008ൽ കർണാടകയിൽ ആദ്യമായി ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയത്. 224ൽ 110 സീറ്റ് അന്ന് പാർട്ടി നേടി. ജെ.ഡി.എസിന്റെ പിന്തുണയോടെ ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി. 1994ലും 99ലും പുട്ടൂർ നിയമസഭാംഗമായ ഗൗഡയെ 1999-2004ൽ നിയമസഭാ പ്രതിപക്ഷ ഉപനേതാവാക്കി. 2004ൽ മംഗളൂരുവിൽ വിന്ന് ലോക്സഭയിലേക്ക്. 2009ൽ ചിക്കമഗളൂരിൽ സീറ്റിൽ വിജയം. 2011-2012ൽ കർണാടക മുഖ്യമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |