ഉപവാസ സമരം വിജയമെന്ന് യു.ഡി.എഫ്
കോഴിക്കോട് : കുടിശ്ശികയിൽ നിലച്ചുപോയ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണം ഉടൻ പുനരാരംഭിക്കും. 2023 ഡിസംബർ 31 വരെ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുടെ ഒരു ഭാഗം 22നും ബാക്കി ഈമാസം 31നും നൽകാൻ തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഡോ. ശ്രീജയൻ എം. പി, എഫ്.പി.എം.എസ് ഇൻചാർജ് മഞ്ജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ എ.കെ.സി.ഡി.എ, എ.കെ.എസ്.എസ്.ബി.എ ജില്ലാ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് മരുന്ന് വിതരണം ചെയ്യാൻ തീരുമാനമായത്. മരുന്നു വിതരണത്തിന് തടസം നേരിടുകാണെങ്കിൽ സൂപ്രണ്ടുമായി ആലോചിച്ച പ്രശ്ന പരിഹാരത്തിനും തീരുമാനമായി. എം.പിയും കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.കെ. രാഘവൻ ഇന്നലെ നടത്തിയ ഉപവാസ സമരത്തിന്റെ വിജയം കൂടിയാണിതെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു.
മുടങ്ങിയ മരുന്ന് വിതരണം പുനസ്ഥാപിക്കൽ വൈകിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ സ്ഥിതിയായിരുന്നു. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ 75 കോടിയോളം രൂപയാണ് വിതരണക്കാർക്ക് മെഡിക്കൽ കോളേജ് നൽകാനുള്ളത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒമ്പത് മുതൽ വിതരണക്കാർ മരുന്നുകളുടെ വിതരണം നിറുത്തി. വിതരണക്കാരുമായിചർച്ച നടത്താനോ പ്രശ്നപരിഹാരത്തിനോ അധികൃതർ ശ്രമിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി.
കാൻസർ രോഗികൾക്കുള്ള ഇഞ്ചക്ഷനായ ലബാട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ തുടങ്ങി വിവിധ ഇനം മരുന്നുകളുട സ്റ്റോക്ക് തീർന്നിരുന്നു. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്കു വേണ്ട ഉപകരണങ്ങളുടെ വിതരണവും നിലച്ചു. അടിയന്തര സ്വഭാവമില്ലാത്ത മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ തിയതികൾ നീട്ടിവെച്ചിരിക്കുകയാണ്. ഫിൽട്ടർ, ഇഞ്ചക്ഷൻ ട്യൂബുകൾ എന്നിവയുടെ വിതരണം നിറുത്തിയത് ഡയാലിസിസ് രോഗികളെയും ബാധിച്ചു.
സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിവച്ചതോടെ ആശുപത്രി തിയേറ്ററിൽ ഗ്ലൗസ് അടക്കമുള്ളവയുടെ ക്ഷാമവും രൂക്ഷമായിരുന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ ആശുപത്രി വികസന സമിതിയുടെ സ്റ്റോറിൽ നിന്ന് ലഭിക്കാതായതോടെ ഇവ വൻതുക കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലായിരുന്നു രോഗികൾ.
സർജിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ വിവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകിയ ഇനത്തിൽ 180 കോടിയിലേറെ രൂപ സർക്കാരിൽനിന്നു മെഡിക്കൽ കോളേജിനു കിട്ടാനുണ്ട്.
@ മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശി 75 കോടി
സ്റ്റോക്ക് തീർന്ന മരുന്നുകൾ
കാൻസർ രോഗികൾക്കുള്ള ഇഞ്ചക്ഷനായ ലബാട്നിബ്, കാർബോ പ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ, ലൂക്കോറിക് ആസിഡ്, ഫിൽഗ്രാസ്റ്റിം, ഡോസെടാക്സൽ
സർക്കാരിൽനിന്നു മെഡിക്കൽ കോളേജിനു കിട്ടാനുള്ളത്
180 കോടി
എം.പിയുടെ സമരം
തിരഞ്ഞെടുപ്പ് സ്റ്റണ്ട് :
എൽ.ഡി.എഫ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് വിതരണം മുടങ്ങിയെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി എം.കെ. രാഘവൻ ആശുപത്രിയ്ക്കു മുന്നിൽ നടത്തിയ സത്യഗ്രഹം പ്രശ്നം പരിഹരിച്ചെന്ന് മനസിലാക്കിയതിന് ശേഷമാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് ജനങ്ങൾ മനസിലാക്കും. മെഡിക്കൽ കോളേജിലെ പ്രശ്നം പരിഹരിക്കാൻ ആരോഗ്യ മന്ത്രിയുമായി നേരത്തെതന്നെ ബന്ധപ്പെട്ടിരുന്നു. അതനുസരിച്ച് പതിനൊന്ന് കോടി രൂപ ഉടനെ കൊടുക്കാൻ തീരുമാനമായി. ഒരു കോടി രൂപ ഇന്ന് കാലത്ത് നൽകുകയും ചെയ്തു. മരുന്ന് കമ്പനി പ്രതിനിധികളുമായി സംസാരിച്ച് ഇക്കാര്യത്തിൽ ധാരണയായിരുന്നു.
എം.പിയുടെ ഉപവാസം,
പിന്നാലെ പരിഹാരം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാത്ത ആരോഗ്യ വകുപ്പിന്റെ നിസംഗതയ്ക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ എം.കെ.രാഘവൻ എം.പി ഏകദിന ഉപവാസം നടത്തി.
ഡോ.എംകെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കൊളേജിന് മുന്നിൽ മരുന്ന് കിട്ടാൻ വേണ്ടി സമരം നടത്തേണ്ടി വരികയെന്നത് കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണെന്ന് മുനീർ പറഞ്ഞു. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.സി. മായിൻഹാജി, പി.എം. നിയാസ്,യു.സി. രാമൻ, സി.എൻ. വിജയകൃഷ്ണൻ, കെ.സി. അബു, സത്യൻ കടിയങ്ങാട്, കെ.എം. അഭിജിത്ത്, യു.വി. ദിനേശ് മണി, സൂപ്പി നരിക്കാട്ടേരി, കെ.പി. ബാബു, ഗൗരി പുതിയോത്ത്, ഡോ. പി.എൻ. അജിത, പ്രദീപ്, ടി. മൊയ്തീൻ കോയ, ഒ. ഹുസൈൻ, ആഷിഖ് ചെലവൂർ, പി.എ. ഹംസ, വീരാൻകുട്ടി, ഷെറിൻ ബാബു, ഷാജിർ അറഫാത്ത്, സഫറി വെള്ളയിൽ, അഹമ്മദ് പുനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നാലിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, എം.കെ. രാഘവൻ എം.പിയ്ക്ക് നാരങ്ങാനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.
നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പരാതിയുമായി എം.പിയുടെ സമര പന്തലിലെത്തിയത്. രോഗികൾ മരുന്നിന്റെ കുറിപ്പടിയും എം.പിക്കു കൈമാറി. മരുന്ന് സൗജന്യമായി എത്തിക്കും വരെ സമര രംഗത്തുണ്ടാകുമെന്ന് എം.പി ഉറപ്പു നൽകി. എം.പിയുടെ ഉപവാസത്തിന് പിന്നാലെ മരുന്ന് വിതരണം പുനസ്ഥാപിക്കാനുള്ള തീരുമാനവും വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |