തിരുവനന്തപുരം: സംസ്ഥാനത്തിന് 4866 കോടി രൂപ കൂടി വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.ഇതോടെ മാർച്ച് ആറിന് സുപ്രീംകോടതിയിൽ കേന്ദ്രം സമ്മതിച്ച 13609കോടിരൂപയുടെ വായ്പാപാക്കേജ് പൂർണമായി. വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലുള്ളതാണിത്. മാർച്ച് ഏഴിന് കേരളം അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഉൗർജ്ജ മന്ത്രാലയത്തിന്റെ അംഗീകാരം വൈകിയതാണ് കാരണം. 26ന് വായ്പ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. ചൊവ്വാഴ്ചകളിലാണ് മുംബയിലെ റിസർവ്വ് ബാങ്ക് ആസ്ഥാനത്ത് ലേലം നടക്കുക.
8,742 കോടിയിലേറെ രൂപ വായ്പയെടുക്കാനാണ് ആദ്യം അനുമതി കിട്ടിയത്. അതിൽ നിന്ന് 5000 കോടി കഴിഞ്ഞയാഴ്ച കടമെടുത്തതോടെയാണ് ട്രഷറിയിലെ കടുത്ത പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്.സാമ്പത്തിക വർഷം തീരാൻ കേവലം രണ്ടാഴ്ചയാണുള്ളത്. ഇൗ മാസത്തെ സാമ്പത്തികാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ പതിനായിരം കോടിയുടെ വായ്പകൂടി വേണ്ടിവരും.അതിനുള്ള ശ്രമത്തിലാണ് സർക്കാർ. 21നാണ് വായ്പാപരിധി സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിശദവാദം കേൾക്കുന്നത്. അതിലാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |