കാബൂൾ: അഫ്ഗാനിസ്ഥാന്റെയുള്ളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 4ന് ഭീകര സംഘടനയായ പാകിസ്ഥാനി താലിബാന്റെ അഥവാ ടി.ടി.പിയുടെ ( തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
എന്നാൽ, കൊല്ലപ്പെട്ടത് മുഴുവനും സ്ത്രീകളും കുട്ടികളുമാണെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപിച്ചു. വളരെ മോശം പ്രത്യാഘാതങ്ങൾ പാകിസ്ഥാനെ കാത്തിരിക്കുന്നതായി മുന്നറിയിപ്പും നൽകി. ഖോസ്ത്, പക്തിക പ്രവിശ്യകളിലെ ചില വീടുകളിലേക്ക് പാകിസ്ഥാൻ ബോംബിട്ടെന്നാണ് വിവരം. ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല.
ശനിയാഴ്ച പാകിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്കൻ വസീറിസ്ഥാനിൽ സുരക്ഷാ ചെക്ക് പോസ്റ്റിൽ ടി.ടി.പി നടത്തിയ ആക്രമണത്തിൽ രണ്ട് ഓഫീസർമാർ അടക്കം ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായിട്ടായിരുന്നു വ്യോമാക്രമണം.
അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് ടി.ടി.പി. എന്നാൽ, ഇരുവരുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് ടി.ടി.പി. ഭീകര സംഘടനകളെ അഫ്ഗാൻ വളർത്തുന്നെന്നാണ് പാകിസ്ഥാന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |