ന്യൂഡൽഹി: ടാരറ്റ് കാർഡ് റീഡറായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഡൽഹിയിലെ നെബ് സരയ് ഏരിയായിലാണ് സംഭവം. ജനുവരിയിൽ വസ്തു വിൽക്കുന്നതിനാണ് യുവതി 40കാരനായ ഗൗരവ് അഗർവാളിന്റെ സഹായം തേടുന്നത്. പിന്നാലെ ഇയാൾ യുവതിയിൽ നിന്ന് ജ്യോതിഷം പഠിക്കണമെന്ന് ആവശ്യപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. യുവതിയുടെ വീട് സന്ദർശിച്ച് വസ്തു വിൽക്കാൻ സഹായിക്കാമെന്നും ഗൗരവ് ഉറപ്പ് നൽകിയിരുന്നു.
ജനുവരി 24ന് വസ്തു ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തിനാണ് യുവതിയെ പ്രതി നെബ് സരയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം മയക്കുമരുന്നു കലർത്തിയ പാനീയം നൽകി. ഇത് കുടിച്ച് ബോധരഹിതയായ തന്നെ പ്രതി ബലാത്സംഗം ചെയ്‌തെന്നും യുവതി പരാതിയിൽ പറയുന്നു. ഫെബ്രുവരി പത്തിന് യുവതി സംഭവം ഭർത്താവിനോട് പറയുകയും ഇവർ ഗൗരവിന്റെ മാളവ്യ നഗറിലെ ഓഫീസിലെത്തുകയും ചെയ്തു. എന്നാൽ ദമ്പതികളെ പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |