കൊച്ചി: നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം കളമശേരി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നീനു (26) ആശുപത്രിയിൽ ചികിത്സയിലാണ്. നീനുവിന്റെ ഭർത്താവ് അഷലിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ആക്രമണമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നീനുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
മാസങ്ങളായി അകന്നു കഴിയുന്ന അഷൽ ഇടയ്ക്ക് നീനുവിന്റെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം. ഇടപ്പള്ളി ടോൾ എകെജി റോഡ് അക്ഷയ സെന്ററിന് സമീപത്തുവച്ച് ഇന്ന് രാവിലെ 9.15ന് ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയ നീനുവിന് നേരെ ആക്രമണം ഉണ്ടായത്. നീനുവിനെ ആക്രമിച്ച ശേഷം പിന്നാലെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. കഴുത്തിൽ നല്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സംഭവത്തിന് ശേഷം നിനുവിന്റെ ഭർത്താവ് അഷൽ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
എട്ടുവർഷം മുൻപാണ് നീനുവും അഷലും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഈ ബന്ധത്തിൽ ഏഴ് വയസുള്ള ഒരു ആൺ കുട്ടിയുണ്ട്. വീടിനടുത്തുള്ള ഹാർഡ് വെയർ കടയിലാണ് നീനു ജോലി ചെയ്യുന്നത്. അഷലിന് നിലവിൽ ജോലിയില്ല. മുൻപ് രണ്ടുതവണ ഇയാൾ ആത്മഹത്യാശ്രമം നടത്തിയതായി വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |