ന്യൂഡൽഹി: അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് സുഖം പ്രാപിച്ചുവരുന്നു. ഈ മാസം 17ന് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
മാർച്ച് 15ന് കഠിനമായ തലവേദന അനുഭവപ്പെടുകയും ആരോഗ്യനില വഷളാകുകയും ചെയ്‌തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. ഒന്നിലധികം രക്തസ്രാവം കണ്ടെത്തിയതോടെ അടിയന്തര ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ഇഷ ഫൗണ്ടേഷൻ അറിയിച്ചു. നാലാഴ്ചയോളമായി കനത്ത തലവേദനയുണ്ടായിട്ടും ചികിത്സ തേടിയിരുന്നില്ല. മാർച്ച് എട്ടിന് നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
അതിനിടെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സദ്‌ഗുരുവിന്റെ ആദ്യ വീഡിയോ പുറത്തുവന്നു. ആശുപത്രി കിടക്കയിൽ നിന്നുള്ള വീഡിയോയിൽ രസകരമായി തന്റെ അവസ്ഥയെ കുറിച്ച് അദ്ദേഹം വിവരിക്കുന്നു.
സർജന്മാർ എന്റെ തലയോട്ടി മുറിച്ച് എന്തോ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായില്ല. തീർത്തും ശൂന്യമാണ്. അവർ ശ്രമം ഉപേക്ഷിച്ചു. ഞാൻ ഡൽഹിയിലാണ്, തലയോട്ടിയിൽ പൊട്ടലുണ്ട്, പക്ഷേ കേടുപാടുകളൊന്നുമില്ല- അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |