തൃശൂർ: വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. വർഷങ്ങളായി ബന്ധമുള്ള സുരേഷ് ഗോപിയുമായി യാതൊരു പ്രശ്‌നവുമില്ല.
പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിലാണ് പ്രശ്‌നമായത്. സുരേഷ് ഗോപി വരുമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞു. പിന്നാലെ പദ്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് ഇത് കേട്ടപ്പോഴുള്ള വിഷമത്തിലാണ് മകൻ രഘു ഫേസ്ബുക്ക് പോസ്റ്റിട്ടത്. പദ്മഭൂഷൺ കിട്ടാൻ സുരേഷ്‌ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയുമില്ല. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചതും ഫേസ്ബുക്ക് പോസ്റ്റിട്ടതും. താൻ പറഞ്ഞപ്പോൾ പോസ്റ്റ് പിൻവലിച്ചു.
തന്നെ സ്‌നേഹിക്കുന്ന ആർക്കും എപ്പോഴും വീട്ടിലേക്ക് വരാം. മകന് സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരോട് ബഹുമാനമുണ്ട്. സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് ക്ഷണിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യമുള്ളതിനാൽ പോകാനായില്ല. വിവാദമുണ്ടായപ്പോൾ സുരേഷ്‌ഗോപിക്ക് തന്നെ വിളിച്ച് സംസാരിക്കാമായിരുന്നു. വിളിക്കുമെന്ന് പ്രതീക്ഷിച്ചു.
അദ്ദേഹം പറഞ്ഞ കുത്തിത്തിരിപ്പുകാർ കൂടെയുള്ളവരാകാം. സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കില്ല. സുരേഷ്‌ഗോപിയും താനും തമ്മിലുള്ള സ്‌നേഹബന്ധം രാഷ്ട്രീയത്തിനുപയോഗിക്കേണ്ട. സ്‌നേഹബന്ധത്തിന്റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്നുണ്ട്. പക്ഷേ താൻ അടിയുറച്ച ഇടതുപക്ഷക്കാരനാണെന്നും ഗോപിയാശാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |