കൊടുങ്ങല്ലൂർ : 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി രണ്ട് പേരെ കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി. കഞ്ചാവുമായി പറവൂരിലേക്ക് ഒരു ലോറി വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള പൊലീസ് പരിശോധനയിലാണ് ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. 111 കിലോ തൂക്കം വരുന്ന കഞ്ചാവ് ലോറിക്കടിയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ 5 മണിയോടെ തെക്കെ നടയിൽ വച്ചാണ് പ്രതികൾ പിടിയിലായത്. രണ്ട് കിലോ മുതൽ തൂക്കമുള്ള 50 പൊതികളായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇടുക്കി രജസ്‌ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്. അന്തിക്കാട് സ്വദേശികളായ പൊയ്യാറ വീട്ടിൽ അനുസൽ(29), പുത്തൻപീടിക വള്ളൂർ ആരിവീട്ടിൽ ശരത് (35) എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും അങ്കമാലി, ആലുവ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി കൊടുത്തിട്ടുണ്ടെന്നും ഇരുവരും പൊലീസിന് മൊഴി നൽകി. കഞ്ചാവ് കൊണ്ടുവരുന്നതിന് മാത്രമാണ് ഒഡീഷ വരെ ലോറി ഓടിയിരുന്നത്. ഇവിടെ പോയി വരുന്നതിന് രണ്ടര ലക്ഷം രൂപയോളം ചെലവ് വരും. തിരഞ്ഞെടുപ്പായതിനാൽ കഞ്ചാവിന് ഇരട്ടി വിലയാണെന്നും പൊലീസിനോട് പ്രതികൾ പറഞ്ഞു. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി : എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി : എം. സന്തോഷ് കുമാർ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ. പ്രദീപ്, ജയകൃഷ്ണൻ, സ്റ്റീഫൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |