കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാർ കൈമാറിയ പണത്തിന്റെ ഉറവിടം അറിയിക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ, മോൻസണിന് പ്രതികൾ കൈമാറിയ 10 കോടിയിൽ 7.90 കോടി രൂപ ഹവാല പണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാക്കാനാണ് കോഴിക്കോട് സ്വദേശികളായ യാക്കൂബ്, എം.ടി. ഷെമീർ എന്നിവർക്കുള്ള നിർദ്ദേശം.
വിവരങ്ങൾ നാളെ ക്രൈംബ്രാഞ്ചിന്റെ കളമശേരിയിലെ ആസ്ഥാനത്ത് എത്തി നൽകണമെന്ന് ഡിവൈ.എസ്.പി വൈ.ആർ. റസ്തം നൽകിയ നോട്ടീസിൽ പറയുന്നു. ആറു പരാതിക്കാർ നൽകിയ 10 കോടിയിൽ 2.10 കോടി മാത്രമാണ് ബാങ്ക് ഇടപാടിലൂടെ കൈമാറിയതെന്നും ബാക്കി ഹവാല പണമാണെന്നുമാണ് കണ്ടെത്തൽ. ഹവാല ഇടപാടിനെക്കുറിച്ച് ഇ.ഡിക്ക് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും. ഇതിനു മുന്നോടിയായാണ് പണത്തിന്റെ ഉറവിടം ആവശ്യപ്പെട്ടത്.
വിദേശത്ത് തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാനുള്ള ചെലവിലേക്കെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൺ പണം വാങ്ങിയത്. അതേസമയം, പരാതിക്കാരായ എം.ടി. ഷെമീറും ഷാനുമോനും ഇന്നലെ ഇ.ഡിക്ക് മൊഴി നൽകി. മോൻസണിന് കൈമാറിയ പണത്തിന്റെ ബാങ്ക് രേഖകൾ ഇ.ഡിക്ക് കൈമാറിയതായി ഇരുവരും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |