ഇടുക്കി: സി പി എം മുൻ എം എൽ എ എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി എം എം മണി. രാജേന്ദ്രൻ പാർട്ടിയുടെ ഒപ്പം നിൽക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും താനും ജില്ലാ സെക്രട്ടറിയുമൊക്കെ രാജേന്ദ്രനോട് സംസാരിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി.
'ഇനിയും ഞാനത് പറയണോ. നിങ്ങളുടെ ഒരുമാതിരി സൂക്കേട് എനിക്കറിയാം. നമ്മൾ തമ്മിൽ പരിപാടി വേണ്ട. രാജേന്ദ്രൻ പോകുമെന്നൊന്നും ഞാൻ കരുതുന്നില്ല. ഇന്നലെയും ഞാൻ പറഞ്ഞിട്ടുണ്ട്. രാജേന്ദ്രൻ പാർട്ടിയുടെ ഒപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാനും ജില്ലാ സെക്രട്ടറിയും ജയചന്ദ്രനുമെല്ലാം സംസാരിച്ചിട്ടുണ്ട്. അയാൾ കൺവെൻഷനിലൊക്കെ പങ്കെടുത്തല്ലോ. ജാവദേക്കറെ കണ്ടത് ബന്ധുവിന്റെ നിർബന്ധം കൊണ്ടാണെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ് ന്യൂസ് വന്നിട്ടുണ്ട്. ഞാൻ കണ്ടില്ല. എന്റെ കൂടെയുള്ളവരാ പറഞ്ഞെ. രാജേന്ദ്രൻ പോകുമെന്നൊന്നും ഒരു കാരണവശാലും ഞാൻ കരുതുന്നില്ല. പാർട്ടിയുടെ ജില്ലാ കമ്മിറ്റി മെമ്പറായിരുന്നു. 15 വർഷം എം എൽ എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇത്രയും ഉത്തരവാദിത്തങ്ങളെല്ലാം ഏൽപിക്കുകയും ചെയ്യുകയും ചെയ്തതാണ്. അയാൾക്ക് ജീവിതമാർഗവും പാർട്ടി ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ജീവിക്കാനുള്ള പെൻഷൻ കിട്ടും. അയാൾ സജീവമായി കാണുമെന്നാണ് വിശ്വസിക്കുന്നത്. മറിച്ചൊരു ചിന്തയും ഇപ്പോൾ നമുക്കില്ല.'- എം എം മണി വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി പ്രഭാരി പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. എന്നാൽ പിന്നീട് എൽ ഡി എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |