ന്യൂയോർക്ക്:നിലവിലെ വിവാഹമോചന നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത സമരവുമായി ഒരു സംഘം ജൂത സ്ത്രീകൾ. തങ്ങൾക്ക് നീതി കിട്ടുന്നതുവരെ സെക്സ് നിഷേധിച്ചുകൊണ്ടാണ് അവർ സമരം ചെയ്യുന്നത്. ഇപ്പോഴത്തെ വിവേചനപരവും നീതി പൂർവമല്ലാത്തതുമായ നിയമം മാറ്റിയെഴുതുന്നതുവരെ ഭർത്താവുൾപ്പടെ ആരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം.
തുടക്കത്തിൽ എണ്ണൂറോളം പേരാണ് സമരരംഗത്ത് ഉള്ളത്. അധികം വൈകാതെ കൂടുതൽ ആൾക്കാർ എത്തുമെന്നും 'നോ സെക്സ് ' സമരത്തിന് നേതൃത്വം നൽകുന്ന മാൽകി ബെർകോവിറ്റ്സ് പറയുന്നു. 2020 മുതൽ വിവാഹമോചനത്തിനുവേണ്ടി കാത്തിരിക്കുകയാണ് മാൽകി. നിയമത്തിലെ പ്രശ്നങ്ങൾ കൊണ്ട് അത് നീണ്ടുപോവുകയാണ്. സമരത്തിലൂടെ ഭർത്താക്കന്മാരെയും പുരുഷ സമൂഹത്തെയും മൊത്തത്തിൽ സമ്മർദ്ദത്തിലാക്കി കാര്യം നേടിയെടുക്കാം എന്നാണ് പ്രതിഷേധക്കാരുടെ കണക്കുകൂട്ടൽ.
വിവാഹമോചനത്തിന് ഭർത്താവിന്റെ രേഖാമൂലമുള്ള അനുവാദം വേണം, ഗാർഹിക പീഡനത്തിന് പരാതി നൽകാൻ അനുമതിവേണം എന്നിങ്ങനെ നിലവിലെ നിയമത്തിലുള്ള പല കാര്യങ്ങളും അംഗീകരിക്കാൻ ആവില്ലെന്നാണ് സമരക്കാർ പറയുന്നത്. അതിനിടെ സമരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. സമരം തികച്ചും യോജിച്ചതാണ് എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. വളരെകുറച്ചുപേർ മാത്രമാണ് ഇതിനെതിരെ രംഗത്തുവന്നത്. എന്തൊക്കെ അധിക്ഷേപങ്ങൾ ഉണ്ടായാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |