ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും വരുന്ന വാർത്തകളുടെ വസ്തുതാ പരിശോധന നടത്തുന്നതിന് യൂണിറ്റ് രൂപവൽക്കരിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്‌തത്. എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യയും, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.
കേന്ദ്രത്തിനെതിരായ ഓൺലൈൻ വാർത്തകളുടെ വസ്തുതാ പരിശോധനയ്‌ക്ക് 2023ലെ ഭേദഗതി ചെയ്ത ഐടി ചട്ടങ്ങൾ പ്രകാരം അനുമതി നൽകുന്ന വ്യവസ്ഥയ്‌ക്കെതിരായ ഹർജികൾ മുംബയ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ മുംബയ് ഹൈക്കോടതി തയ്യാറായിരുന്നില്ല. സ്റ്റേ ഇല്ലാത്തതിനാലാണ് കേന്ദ്രം വസ്തുതാ പരിശോധന നടത്തുന്നതിന് യൂണിറ്റ് രൂപവൽക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്.
എന്നാൽ, മുംബയ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഭരണഘടനാപരമായി ഗൗരവമേറിയ വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടിയാണിത്. അതിനാൽ, മുംബയ് ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |