കൽപ്പറ്റ: വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജ മൂന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടും എതിരാളികൾ രംഗത്തെത്തിയിട്ടില്ല. സിറ്റിംഗ് എം.പിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ മണ്ഡലത്തിലെത്തിയിട്ടില്ല. ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് ഏറ്രെടുത്ത ബി.ജെ.പി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടുമില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. എ.പി അബ്ദുള്ളക്കുട്ടിയുടെ പേരാണ് സംസ്ഥാന നേതൃത്വം ഒടുവിൽ നേതൃത്വത്തിലേക്ക് അയച്ചത്. ദേശീയ മുഖമുള്ള സർപ്രൈസ് സ്ഥാനാർത്ഥിയെയായിരിക്കും ബി.ജെ.പി ഇറക്കുകയെന്നാണ് വിവരം. എൻ.ഡി.എയുടെ ഘടക കക്ഷിയായ റിപ്പബ്ളിക്കൽ പാർട്ടിയിലെ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം കോഴിക്കോട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി പ്രസീത അഴീക്കോടും പ്രചാരണ രംഗത്തുണ്ട്.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വയനാട് മണ്ഡലം. ഇവിടങ്ങളിലെല്ലാം ആനിരാജ പ്രചാരണം നടത്തിക്കഴിഞ്ഞു. മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ നിയമസഭ മണ്ഡലങ്ങളിൽ ഇടതു മുന്നണിയും ബാക്കി നാലു മണ്ഡലങ്ങൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്
യു.ഡി.എഫ് പ്രവർത്തകർ സജീവം
രാഹുൽഗാന്ധി എത്തിയില്ലെങ്കിലും യു.ഡി.എഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം മുതൽ സജീവമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പുരോഗമിക്കുകയാണ്. അടുത്ത ദിവസം തന്നെ രാഹുൽ വയനാട്ടിലെത്തും. ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ എൻ.ഡി.എ കേന്ദ്രങ്ങളിൽ ആശങ്കയുണ്ട്. മാരത്തോൺ പ്രചാരണ പരിപാടിയായിരിക്കും ബി.ജെ.പിക്ക് നടത്തേണ്ടി വരിക. 6,21,880 വോട്ടർമാരാണ് വയനാട്ടിലുളളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |