ന്യൂഡൽഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധം. പ്രതിഷേധിച്ച ആംആദ്മി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയാണ്. രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.
ആംആദ്മി പാർട്ടിക്ക് പുറമെ 'ഇന്ത്യ' മുന്നണിയിൽ ഉൾപ്പെടുന്ന കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കൂടി പ്രതിഷേധത്തിൽ അണിനിരക്കുന്നതോടെ വൻ രാഷ്ട്രീയ കൊളിളക്കമാണ് ഇത് സൃഷ്ടിക്കുക. രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് ഇന്ത്യ മുന്നണിയുടെയും തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വോണുഗോപാൽ അറിയിച്ചു. നിലവിൽ ഡൽഹി റോഡ് തടഞ്ഞ് ആംആദ്മി പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.
ഇവരെ അറസ്റ്റ് ചെയ്ത് ബസുകളിൽ കയറ്റി നീക്കം ചെയ്യുകയാണ് പൊലീസ്. എന്നാൽ വീണ്ടും കൂടുതൽ പ്രവർത്തകർ ഡൽഹിയിൽ എത്തുന്നുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്. ഇ ഡി ആസ്ഥാനത്ത് വൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ തന്നെ തുടരുമെന്നും ജയിലില്‍ കിടന്ന് ഭരിക്കുമെന്നും എഎപി വ്യക്തമാക്കി. ജയിലില്‍ കിടന്ന് അദ്ദേഹം ഭരണം നടത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ഡല്‍ഹി മദ്യനയകേസില്‍ ഒമ്പത് തവണ കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകരുതെന്ന കെജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇ.ഡി സംഘത്തിന്റെ കയ്യില്‍ പരിശോധന നടത്താനുള്ള വാറന്റ് ഉണ്ടായിരുന്നു. സമന്‍സ് നല്‍കാന്‍ വേണ്ടിയാണ് എത്തിയതെന്നാണ് ഇ.ഡി സംഘം നേരത്തെ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |