ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെടും. മദ്യനയ അഴിമതിയുടെ തലച്ചോർ അരവിന്ദ് കേജ്‌രിവാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇ ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുന്നു.
സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. രാവിലെ എഎപി ആസ്ഥാനത്ത് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അറസ്റ്റിനെതിരെ അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് വാദം.
കേജ്‌രിവാളിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. കോൺഗ്രസിന്റെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നോ നാളെയോ അവരെ നേരിൽ കണ്ടേക്കും.
കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി ലെഫ്റ്റനന്റ് ഗവർണറെ സമീപിച്ചിട്ടുണ്ട്. രാജി വയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. കേജ്‌രിവാൾ രാജിവയ്ക്കില്ലെന്നും ജയിലിലിരുന്ന് ഡൽഹി ഭരിക്കുമെന്നും മന്ത്രിയും മുതിർന്ന നേതാവുമായ അതിഷി നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്നലെ കേജ്‌രിവാളിനെ ഔദ്യോഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് ഇ ഡി സംഘം അറസ്റ്റുചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.കേജ്‌രിവാളിന്റെ മൊബൈൽ ഫോൺ, ടാബ്, ലാപ്‌ടോപ് എന്നിവയും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |