
വാഷിംഗ്ടൺ ഡി.സി: യു.എസിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണൽ സയൻസ് ബോർഡിന്റെ സ്വതന്ത്ര ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും പുറത്താക്കി ട്രംപ് ഭരണകൂടം.ആറുവർഷത്തെ കാലാവധിയുള്ള 25-ഓളം ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയുമാണ് മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്.പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.
ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ വിമർശിച്ചു. യു.എസിലെ പ്രശസ്ത ശാസ്ത്ര ഗവേഷണ ഏജൻസിയായ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (NSF) മേൽനോട്ട ചുമതലയുള്ളതാണ് നാഷണൽ സയൻസ് ബോർഡ്. യു.എസിന്റെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളിൽ പ്രസിഡന്റിനും കോൺഗ്രസിനും ഉപദേശം നൽകുന്നതിനായി 1950-ലാണ് ഈ ബോർഡ് രൂപീകരിച്ചത്.സുപ്രധാന ഗവേഷണ ഫണ്ടുകൾ അനുവദിക്കുന്നതിനും ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനും ഈ സ്വതന്ത്ര സമിതിക്ക് നിർണായക അധികാരങ്ങളുണ്ട്.
അതേസമയം ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്താനുള്ള നീക്കമാണിതെന്ന് ശാസ്ത്രലോകം വിമർശിക്കുന്നു.ഗവേഷണങ്ങൾക്കടക്കം നൽകിവരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മുൻ ബോർഡ് അംഗങ്ങൾ ആരോപിച്ചു.സമിതിയിലെ മുഴുവൻ അംഗങ്ങളെയും ഒരേസമയം നീക്കം ചെയ്ത നടപടി ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |