ന്യൂഡൽഹി: പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന ഒരു പ്രശ്നമുണ്ടായാൽ അത് വിദഗ്ദ്ധമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് നന്നായി അറിയാം. അതിന് ഏറ്റവും നല്ല ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ്. നാനൂറ് സീറ്റെന്ന ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബിജെപിക്ക് അപ്രതീക്ഷിതമായ അടിയായിരുന്നു ഇലക്ട്രൽ ബോണ്ടിലെ സുപ്രീംകോടതി ഇടപെടൽ. ബോണ്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടെങ്കിലും കണക്കുനോക്കി എല്ലാം ശരിയാക്കാൻ മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്നും അത് കഴിഞ്ഞുമാത്രമേ പൂർണ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയൂ എന്നുമാണ് എസ്ബിഐ കോടതിയെ അറിയിച്ചത്. എന്നാൽ കോടതി കണ്ണുരുട്ടിയപ്പോൾ ഞൊടിയിടകൊണ്ട് അവർ എല്ലാവിവരങ്ങളും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കഴിയും വരെ നോ പ്രോബ്ളം എന്ന് കരുതിയിരുന്ന ബിജെപിയെ പ്രതിരോധത്തിലാകുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. ഇത് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു.
നാനൂറ് സീറ്റെന്ന തങ്ങളുടെ ലക്ഷ്യത്തിന് ഇതൊരു വിലങ്ങുതടിയാകുമോ എന്ന് ബിജെപിക്ക് ഭയം തോന്നുക സ്വാഭാവികം. ഉടൻ ഇതിൽ നിന്ന് ശ്രദ്ധമാറ്റിയില്ലെങ്കിൽ ചിലപ്പോൾ ചെറുതായെങ്കിലും കാലിടറാം എന്നവർ ഭയന്നു. അത് മറികടക്കാൻ ബിജെപി ബുദ്ധികേന്ദ്രങ്ങളിൽ ഉദിച്ച മറുതന്ത്രമായിരുന്നു കേജ്‌രിവാളിന്റെ അറസ്റ്റ്. ഇതിലൂടെ ഇലക്ട്രൽ ബോണ്ട് ചർച്ചയാകുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ലക്ഷ്യം നേടാൻ എന്ത് കുതന്ത്രവും പയറ്റുന്നവരാണ് ബിജെപി എന്ന പ്രതിപക്ഷ ആക്ഷേപവും നേരത്തേ ഉയർന്നിരുന്നു.
വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല
അരവിന്ദ് കേജ്‌രിവാളിനോടും എഎപിയോടും ബിജെപിക്ക് തീർത്താൽ തീരാത്ത ദേഷ്യമുണ്ട്. വാരാണസിയിൽ സാക്ഷാൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ ധൈര്യം കാട്ടിയതുമുതലാണ് ബിജെപിക്ക് കേജ്‌രിവാളിനോടുള്ള പക തുടങ്ങിയത്. പണി പതിനെട്ടും നോക്കിയിട്ടും ഡൽഹിയിൽ അധികാരം പിടിക്കാൻ കഴിയാത്തതും നിലവിൽ തലസ്ഥാന നഗരിയിൽ എഎപി- കോൺഗ്രസ് സഖ്യം ബിജെപിക്ക് ഉയർത്തുന്ന ശക്തമായ വെല്ലുവിളിയും കൂടിയായപ്പോൾ വിരോധം വീണ്ടും കടുത്തു. ഇതിനാെപ്പം തങ്ങളുടെ തുറുപ്പുചീട്ടായ ഹിന്ദുത്വ അജണ്ട എടുത്തുകളിക്കാൻകൂടി തുടങ്ങിയതോടെ എങ്ങനെയും കേജ്‌രിവാളിനെ ഒതുക്കിയേ പറ്റൂ എന്നായി. അതിനിടയിലാണ് മദ്യനയക്കേസ് അവർക്ക് വീണുകിട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ആദ്യ സമൻസ് അയച്ചതുമുതൽ അദ്ദേഹത്തെ അറസ്റ്റുചെയ്യാനുള്ള നീക്കം ഇഡി നടത്തിയിരുന്നു. ഒടുവിൽ മുഖ്യമന്ത്രിയായിരിക്കെ ഒരു നേതാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു.
നൽകുന്നത് മുന്നറിയിപ്പ്
ബിജെപിയെയും മോദിയെയും ശക്തമായി എതിർക്കുന്ന പ്രതിപക്ഷ കക്ഷികൾക്കുളള മുന്നറിയിപ്പുകൂടിയാണ് കേജ്‌രിവാളിന്റെ അറസ്റ്റ്. ആർക്കെതിരെയും ഏതറ്റംവരെയും പോകും എന്നതാണ് ആ മുന്നറിയിപ്പ്. മറ്റൊരു ലക്ഷ്യംകൂടി ഇതിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നേതാക്കളെ ഒന്നൊന്നായി അകത്താക്കി എഎപിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അത്. കേജ്‌രിവാളിന്റെ വലംകൈയും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്ന അറസ്റ്റുചെയ്തത്. എഎപി സർക്കാരിന്റെ ഒട്ടേറെ ജനക്ഷേമകരമായ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രം സിസോദിയായിരുന്നു. പഞ്ചാബിലൂടെ മറ്റുസംസ്ഥാനങ്ങളിലേക്ക് എഎപി വളരുന്നത് തടയുകയും അവർ ലക്ഷ്യം വയ്ക്കുന്നുണ്ട്.
ലക്ഷ്യം പാളുമോ
വൻ ലക്ഷ്യങ്ങളോടെയാണ് കേജ്‌രിവാളിനെ അറസ്റ്റുചെയ്തതെങ്കിലും നീക്കം അത്രകണ്ട് വിജയിക്കുമോ എന്ന ആശങ്ക ബിജെപി കേന്ദ്രങ്ങൾക്കുണ്ട്. പ്രതിപക്ഷത്തിന്റെ കൂടിച്ചേരൽ കൂടുതൽ ബലവത്താകുമെന്നതും എഎപിക്ക് സഹതാപ വോട്ടുകൾ ലഭിക്കുമോ എന്നതുമാണ് അവരുടെ ആശങ്ക. മദ്യനയക്കേസ് എഎപിക്കെതിരെ ഒരുഘട്ടത്തിൽ ആയുധമാക്കിയ കോൺഗ്രസ് ബിജെപിയെ ചെറുക്കാൻ യോജിച്ച സമരത്തിന് ഇറങ്ങാൻ തയ്യാറായി. രാഹുൽഗാന്ധിതന്നെ ഇതിന് നേതൃത്വവും നൽകുന്നു. ഇന്ന് കോടതിയിൽ നിന്ന് കേജ്‌രിവാളിന് അനുകൂലമായ തീരുമാനം കൂടിയായാൽ ഭയന്നതുപോലെ സംഭവിക്കും എന്നാണ് ചില ബി ജെ പി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
എന്തുവന്നാലും പിന്മാറില്ല
അറസ്റ്റുകൊണ്ട് തങ്ങളെ തളർത്താനാവില്ലെന്ന് വ്യക്തമാക്കി എഎപി രംഗത്തെത്തിയിട്ടുണ്ട്. ജയിലിൽ കിടന്നുകൊണ്ട് അരവിന്ദ് കേജ്‌രിവാൾ ഭരിക്കുമെന്നാണ് പാർട്ടി പറയുന്നത്. ആം ആദ്മിയുടെ നയം ഇന്നലെ മന്ത്രിയും മുതിർന്ന നേതാവുമായ അതിഷി ആവർത്തിച്ചു, കേജ്‌രിവാൾ രാജിവയ്ക്കില്ല. ജയിലിൽ കിടന്ന് ഭരിക്കും എന്നാണ് അവർ പറഞ്ഞത്. മുഖ്യമന്ത്രിയാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല കേജ്രിവാളിനില്ല. അതിനാൽ സർക്കാർ പ്രവർത്തനങ്ങളെ അസാന്നിധ്യം ബാധിക്കാനിടയില്ല. പക്ഷേ കേജ്രിവാളിനെതിരെ കേസുകൾ ചാർജ്ജ് ചെയ്യപ്പെട്ടാൽ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ടു വരുമെന്നുറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |