ആലുവ: സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലുവ സ്വദേശിയിൽ നിന്ന് 1.15 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിന്റെ സിം നാല് മണിക്കൂറിനുള്ളിൽ കട്ടാകുമെന്ന സന്ദേശം 62കാരന് വന്നതായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ഫോണിലേക്ക് വിളിച്ച തട്ടിപ്പുകാർ ഈ നമ്പറിന്റെ ഉടമയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് മുംബയ് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ധരിപ്പിച്ചു. മുംബയ് പൊലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത 245 എ.ടി.എം കാർഡുകളിൽ ആലുവ സ്വദേശിയുടെ ആധാർ ലിങ്ക് ചെയ്ത ഒരു എ.ടി.എം കാർഡ് ഉണ്ടെന്നും പറഞ്ഞു. ഇതിന്റെ പേരിൽ സുപ്രീം കോടതി രണ്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ തട്ടിപ്പിനിരയായ ആൾ ഭയന്നു.
കോടതിയുമായി ബന്ധമുള്ള ആളെന്ന വ്യാജേന ഒരാൾ സ്‌കൈപ്പ് വഴി സംസാരിക്കുകയും കുറേ വ്യാജ രേഖകൾ കാണിക്കുകയും ചെയ്തു. കേസ് ഫ്രീസ് ചെയ്യാൻ പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് തിരികെ ലഭിക്കുമെന്നും പറഞ്ഞു. ഇങ്ങനെയാണ് ആറ് പ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പാണെന്ന് മനസിലാക്കി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് പരാതി നൽകി. എസ്.പിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് രണ്ട് പേരെ പിടികൂടിയത്. നിരവധി പേരിൽ നിന് സംഘം കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.
അശ്വിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. ആലുവ സ്വദേശി പണം നൽകിയ അഞ്ച് അക്കൗണ്ടുകളിലൊന്ന് അതുലിന്റേതാണ്. ഇൻസ്‌പെക്ടർ വിപിൻദാസ്, സബ് ഇൻസ്‌പെക്ടർ ആർ.അജിത്ത്കുമാർ, എ.എസ്.ഐ ആർ.ഡെൽജിത്ത്, സിനിയർ സി പി ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ, രാഹുൽ.കെ.ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |