കോഴിക്കോട്: മദ്യ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റിൽ കേരള സർക്കാരിന് ഭയമില്ല. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്ക്. ഇഡി വരട്ടെ അപ്പോൾ കാണാമെന്നും റിയാസ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയാണ് മദ്യ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റിഡിയിലുള്ള അരവിന്ദ് കേജ്‌രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുണ്ട്.
സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണെന്നും റിയാസ് പറഞ്ഞു. 'ബിജെപിയുടെ മെഗാഫോണായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാറുന്നത് പരിഹാസ്യമാണ്. ഇപ്പോൾ നൈറ്റ് മാർച്ച് നടത്തുന്നവർ പാർലമെന്റിൽ ഒന്നും മിണ്ടാത്തവരാണ്. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് തമിഴ്നാടിനൊപ്പം ആണോ'- റിയാസ് ചോദിച്ചു.
അതേസമയം, അരവിന്ദ് കേജ്രിവാളിനെ വിചാരണക്കോടതി ആറു ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടത് തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും തിരിച്ചടിയായി. അഴിമതിയുടെ കിംഗ്പിൻ കേജ്രിവാളാണെന്നും വിശദമായി ചോദ്യം ചെയ്യണമെന്നുമുള്ള ഇഡി വാദം അംഗീകരിച്ചാണ് റോസ് അവന്യു കോടതി വിധി. മാർച്ച് 28ന് ഉച്ചയ്ക്ക് 2നകം കോടതിയിൽ ഹാജരാക്കണമെന്നാണ് ജഡ്ജി കാവേരി ബവേജയുടെ ഉത്തരവ്.
പത്തു ദിവസത്തേക്ക് ഇഡി കസ്റ്റഡി ചോദിച്ചെങ്കിലും ആറു ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു. തെളിവില്ലാത്ത കേസെന്നു വാദിച്ച കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി അറസ്റ്റിന് തിരഞ്ഞെടുത്ത സമയത്തിൽ സംശയമുന്നയിച്ചു. അതേസമയം, അറസ്റ്റിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |