ന്യൂഡൽഹി: ചോദ്യക്കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയുടെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ റെയ്ഡ്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്നതാണ് മഹുവയ്ക്ക് എതിരായ ആരോപണം. ഇതിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.
ചോദ്യക്കോഴ ആരോപണത്തിൽ മഹുവയ്ക്കെതിരെ സിബിഐയുടെ സമഗ്ര അന്വേഷണത്തിന് അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാൽ ഉത്തരവിട്ടിരുന്നു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ആരോപണങ്ങൾ അതീവഗുരുതരമെന്നും ആഴത്തിലുള്ള അന്വേഷണമുണ്ടാകണമെന്നും ലോക്പാൽ നിരീക്ഷിച്ചു.
എല്ലാ മാസവും അന്വേഷണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖയിലുള്ള മുഴുവൻ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യണമെന്ന് ലോക്‌പാൽ ഉത്തരവിൽ പറയുന്നു.
ചോദ്യക്കോഴ ആരോപണത്തെ തുടർന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ എട്ടിന് ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ച് മഹുവയെ പുറത്താക്കിയിരുന്നു. എന്നാൽ കെെക്കൂലി ആരോപണങ്ങൾ മഹുവ നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |