മോസ്‌കോ: റഷ്യയിലെ മാളിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ മരണസംഖ്യ 110 കടന്നു. 145 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർ ഉൾപ്പെടെ 11പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികൾക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസിയുടെ നിഗമനം.
ഭീകരാക്രമണം നടത്തിയ ശേഷം കുറ്റവാളികൾ റഷ്യൻ - യുക്രെയ്ൻ അതിർത്തി കടക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവവുമായി ബന്ധമില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡോക്ടർമാർക്ക് നന്ദി അറിയിച്ചതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും സുഖം പ്രാപിക്കട്ടെയെന്നും പുടിൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ആക്രണത്തെ അപലപിച്ചു. മോസ്കോയിലെ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. തങ്ങളുടെ പ്രാർത്ഥനകൾ ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. റഷ്യൻ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.
We strongly condemn the heinous terrorist attack in Moscow. Our thoughts and prayers are with the families of the victims. India stands in solidarity with the government and the people of the Russian Federation in this hour of grief.
— Narendra Modi (@narendramodi) March 23, 2024
വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം നടന്നത്.
സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയും, സ്ഫോടനശേഷിയുള്ള ഗ്രനേഡോ ബോംബോ എറിയുകയും ചെയ്തതായി സംഭവസ്ഥലത്തുണ്ടായിരുന്ന പത്രപ്രവർത്തകൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ ഇനിയും ഉയരുമെന്ന് സൂചനയുണ്ട്. 2004ലെ ബെസ്‌ലാൻ സ്കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |