ഈ കാലഘട്ടത്തിലും വളരെ പ്രസക്തമായി ചർച്ചകൾക്ക് വഴിവയ്ക്കുന്ന ഒന്നാണ് സ്ത്രീ സമത്വം. നിരവധി ഇടങ്ങളിൽ സ്ത്രീകൾ വലിയ രീതിയിൽ അസമത്വം അനുഭവിക്കുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ലോക രാജ്യങ്ങളിൽ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ കുറവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ സ്ത്രീകൾക്ക് തുല്യമായ തൊഴിൽ അവസരങ്ങളും ലഭിക്കുന്നില്ല. വേതനത്തിലും വ്യത്യാസം നേരിടുന്നതായാണ് ലോകബാങ്ക് റിപ്പോർട്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വിരമിക്കുന്ന പ്രായം പല രാജ്യങ്ങളിലും ഒരു പോലെയല്ല. ലോകമെമ്പാടുമുള്ള 190 സമ്പദ്‌വ്യവസ്ഥകളിൽ സ്ത്രീ പുരുഷ അസമത്വം വളരെ വലുതാണ്.
ലിംഗ വ്യത്യാസം
അവകാശങ്ങൾ, അവസരങ്ങൾ, ശമ്പളം, ആനുകൂല്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായി പരിഗണിക്കുന്നതാണ് ലിംഗ വ്യത്യാസം. വേൾഡ് ഇക്കണോമിക് ഫോറത്തിിന്റെ (ഡബ്യൂ ഇ എഫ്) 2023ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ 146 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ. 2022ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിൽ വേതനം നൽകുന്നതിൽ 82ശതമാനം പുരുഷന്മാർക്കാണ്. സ്ത്രീകൾക്ക് 18ശതമാനം മാത്രമാണ് ഉള്ളത്.
ജോലിസ്ഥലത്തെ ലിംഗഭേദം
ഡിഗ്രികളും മതിയായ വിദ്യാഭ്യാസവുമുണ്ടെങ്കിലും പുരുഷന്മാരെക്കാൾ ആദ്യ ജോലി ലഭിക്കാൻ സ്ത്രീകൾക്ക് സാദ്ധ്യത വളരെ കുറവാണ്. കോർപ്പറേറ്റ് സ്ഥാപനത്തിലെത്തുമ്പോൾ ഈ ലിംഗഭേദം കൂടുന്നു. സ്ഥാപനങ്ങളിൽ മാനേജറായി സ്ഥാനക്കയറ്റം 100 പുരുഷന്മാർക്ക് ലഭിക്കുന്നുണ്ടെങ്കിൽ വെറും 86 സ്ത്രീകൾ മാത്രമാണ് ഈ പദവിൽ എത്തുന്നത്. എൻട്രി ലെവൽ ജോലികളിൽ സ്ത്രീകളുടെ അഭാവമുള്ളതിനാൽ യോഗ്യതയുള്ള സ്ത്രീകൾക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതും കുറയുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ഡി), ആർട്ടിക്കിൾ 42 എന്നിവ പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 15(1), ആർട്ടിക്കിൾ 15(2) എന്നിവ പ്രകാരം ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിച്ചിരിക്കുന്നു.
95 രാജ്യങ്ങൾ തുല്യവേതനത്തിന് നിയമങ്ങൾ ഉണ്ടെങ്കിലും 35 രാജ്യങ്ങളിൽ മാത്രമാണ് ശമ്പളത്തിലെ ഈ അകൽച്ച നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ലിംഗ വ്യത്യാസം ഇല്ലാതായാൽ ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം 20ശതമാനത്തിലധികം വർദ്ധിപ്പികുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ
ലോകബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾ ഒരു ദിവസം 2-3 മണിക്കൂർ ശമ്പളം ലഭിക്കാതെയുള്ള പരിചരണ ജോലികൾക്കായി ചെലവഴിക്കുന്നു. ഇതിൽ ഭൂരിഭാഗവും കുഞ്ഞുകൾക്ക് വേണ്ടിയാണ് അവർ ജോലി ചെയ്യുന്നത്. ഗാർഹിക പീഡനം, ലെെംഗിക പീഡനം, ശെെശവ വിവാഹം,സ്ത്രീഹത്യ എന്നീ നിയമങ്ങൾ വളരെ കൂടുതലായി സ്ത്രീകളെ സംരക്ഷിക്കുന്നില്ല. 151 ഇടങ്ങളിൽ ജോലിസ്ഥലങ്ങളിൽ ലെെംഗികാതിക്രമം നിരോധിക്കുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും വെറും 39 ഇടങ്ങളിൽ മാത്രമാണ് പൊതുസ്ഥലത്തെ ലെെംഗികാതിക്രമം തടയുന്ന ശക്തമായ നിയമങ്ങൾ ഉള്ളത്. ഇതുമൂലം പല ഇടങ്ങളിലും സ്ത്രീകൾ പൊതുഗതാഗതം ഉപയോഗിച്ച് ജോലിക്ക് പോകുന്നത് ഒഴിവാക്കുന്നു.
ഇന്ത്യ
കൊവിഡ് മഹാമാരിയും ലോക്ക്ഡൗണുകളും ലോക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, സാമൂഹിക സാമ്പത്തിക അസമത്വങ്ങളും വർദ്ധിപ്പിക്കുകയും ചെയ്തു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ പ്രകാരം 2020 ഏപ്രിലിനും 2021 ഏപ്രിലിനും ഇടയിൽ 27ശതമാനം പുരുഷൻമാർക്ക് ജോലി നഷ്ടമായപ്പോൾ ഈ സ്ഥാനത്ത് സ്ത്രീകളിൽ 37 ശതമാനം പേർക്കും ജോലി നഷ്ടമായി.
2022 ജനുവരിയിൽ പോലും, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2020 ജനുവരിയിലേതിനേക്കാൾ 9.4% കുറവാണ്. തൊഴിൽ ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണത്തിലും കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2020 മാർച്ചിൽ 29.8 ദശലക്ഷം ആയിരുന്നെങ്കിൽ 2020 ഏപ്രിലിൽ 17.8 ദശലക്ഷമായി. എന്നാൽ തൊഴിൽ ചെയ്യുന്ന ഗ്രാമീണ പുരുഷന്മാരുടെ എണ്ണം ഉയർന്നിട്ടുണ്ട്.
ഇന്ത്യയിൽ ലിംഗ വേതന അസമത്വങ്ങൾ നിലനിൽക്കുന്നു. ദേശീയ സാമ്പിൽ സർവേ ഓഫീസിന്റെ സർവേ ഡാറ്റ അനുസരിച്ച് ഇന്ത്യയിലെ സ്ത്രീകൾക്ക് 2018 -19 സ്ത്രീക്ക് വേതനം പുരുഷന്മാരെക്കാൾ 28ശതമാനം കുറവാണ്. 1993-94ൽ ഈ വിടവ് 48ശതമാനമായിരുന്നു. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് സ്ത്രീകൾ ലോകമെമ്പാടുമുള്ള പുരുഷന്മാരേക്കാൾ 20% കുറവാണ് സമ്പാദിക്കുന്നത്.
തുല്യ വേതന നയങ്ങൾ, സൗകര്യപ്രദമായ ജോലി, സ്ത്രീകൾക്ക് കൂടുതൽ പരിശീലനവും അവസരങ്ങളും, ഗവൺമെന്റ് സ്ത്രീകൾക്ക് കൂടുതൽ ജോലി സൃഷ്ടിക്കുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ സ്ത്രീകൾ നേരിടുന്ന തൊഴിലിലെ ഈ പിന്നോക്ക അവസ്ഥ കുറയ്ക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |