തഴവ: അമിത വേഗത്തിൽ പാഞ്ഞ ലോറി തട്ടി പൊട്ടിയ കെ-ഫോൺ കേബിളിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. തഴവ തെക്കുംമുറി കിഴക്ക് ഉത്രാടത്തിൽ തുളസീധരന്റെ ഭാര്യ സന്ധ്യയാണ് (43) ഇരയായത്.
പുതിയകാവിൽ നിന്ന് ചക്കുവള്ളി ഭാഗത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയിൽ കുടുങ്ങിയ കേബിൾ യുവതിയുടെ ശരീരത്തിലും സ്കൂട്ടറിലും ചുറ്റുകയായിരുന്നു. ഇരുപത്തിയഞ്ച് മീറ്ററോളം വലിച്ചിഴച്ചു. അഞ്ച് മീറ്ററോളം ഉയർന്ന സ്കൂട്ടർ യുവതിയുടെ ദേഹത്തേയ്ക്കാണ് വീണത്. ഇടത് തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
തഴവ കൊച്ചുകുറ്റിപ്പുറത്ത് ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലെത്തി തിരിച്ച് വീട്ടിലേക്ക് പോകാൻ സ്കൂട്ടർ എടുക്കുമ്പോഴായിരുന്നു അപകടം. ലോറി നാട്ടുകാർ പിന്തുടർന്ന് തടഞ്ഞു. അമിതമായി തടികയറ്റിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കേബിൾ റോഡിന് കുറുകെ ഉയരപരിധി പാലിക്കാതെ സ്ഥാപിച്ചതാണ് ലോറിയിൽ കുരുങ്ങാൻ കാരണം.
മാസങ്ങൾക്ക് മുമ്പാണ് കായംകുളത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിന് പിന്നിൽ സഞ്ചരിച്ച വീട്ടമ്മ താഴ്ന്നുകിടന്ന കേബിളിൽ കുടുങ്ങി മരണത്തിനിരയായത്
ചികിത്സ ലഭിച്ചില്ലെന്ന് പരാതി
സന്ധ്യയെ ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ഭർത്താവ് തുളസീധരൻ ആരോപിച്ചു. ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയില്ലായിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനെ.
പ്രധാന ജംഗ്ഷനുകളിലടക്കം സുരക്ഷിതമല്ലാത്ത രീതിയിലാണ് ചിലന്തിവല പോലെ കേബിൾ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |